ന്യൂഡൽഹി: സുഖോയ്-30 യുദ്ധവിമാനം തകർന്ന് പൈലറ്റുമാര്‍ക്ക് വീരമൃത്യു. സ്ക്വാഡ്രൺ ലീഡർ അനൂജ്, ഫ്ലൈറ്റ് ലെഫ്റ്റനൻ്റ് പുര്‍വേഷ് ദുരാഗ്കർ എന്നിവരാണ് വീരമൃത്യു വരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം അസമിൽ പരിശീലന പറക്കലിനിടെ റഡാർ പരിധിയിൽ നിന്ന് വിമാനം കാണാതാവുകയായിരുന്നു. പിന്നാലെ നടത്തിയ തെരച്ചിലിൽ അസമിലെ കർബി ആംഗ്ലോംഗ് ജില്ലയിലാണ് വിമാനത്തിന്റെ ഭാഗങ്ങൾ ലഭിക്കുകയായിരുന്നു. തുടർന്ന് സൈനികരുടെ മൃതദേഹങ്ങളും കണ്ടെത്തുകയായിരുന്നു.
വ്യാഴാഴ്ച വൈകുന്നേരം 7:42 ഓടെയാണ് അസമിലെ ജോർഹട്ട് വ്യോമസേനാ സ്റ്റേഷനിൽ നിന്ന് പരിശീലന പറക്കലിനായി പറന്നുയർന്ന ഇരട്ട സീറ്റർ സുഖോയ് അപകടത്തിൽപ്പെട്ടത്. ഗുവാഹത്തിക്ക് വടക്ക് ഭാഗത്തുള്ള വനമേഖലയ്‌ക്ക് മുകളിലൂടെ പറക്കുമ്പോഴാണ് വിമാനം റഡാറിൽ നിന്ന് മറഞ്ഞത്. ധീര ഉദ്യോഗസ്ഥരായ സ്ക്വാഡ്രൺ ലീഡർ അനുജിന്റെയും ഫ്ലൈറ്റ് ലെഫ്റ്റനന്റ് പൂർവേഷ് ദുരാഗ്കറിന്റെയും മരണത്തിൽ ഇന്ത്യൻ വ്യോമസേന (IAF) അനുശോചനം രേഖപ്പെടുത്തി.















