ആലപ്പുഴ: സിപിഎമ്മിനെ വെല്ലുവിളിച്ച് ജി. സുധാകരൻ. അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് ജി. സുധാകരന്റെ പ്രഖ്യാപനം. സിപിഎം പൊളിറ്റിക്കൽ ക്രിമിനലുകളെ കൂടെ കൊണ്ടു നടക്കുകയാണെന്ന് ജി സുധാകരൻ കുറ്റപ്പെടുത്തി. അവരെ ആയുധമാക്കി വ്യക്തിഹത്യ നടത്തുകയാണ്. തന്നെ പുറത്താക്കാൻ എളമരം കരീം കള്ളറിപ്പോർട്ട് നൽകി. ആലപ്പുഴയിലെ എസ്ഡിപിഐയുടെ വളർച്ച പരിശോധിക്കണമെന്നും ജി സുധാകരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
റോസാപ്പൂവിരിച്ച പാതയിലൂടെയല്ല പാർട്ടിയിൽ വന്നത്. രണ്ട് തവണ മന്ത്രിയായില്ലേ എന്ന് പാർട്ടി സ്ഥാനത്തിരിക്കുന്നവർ ചോദിക്കുന്നു. ഐസക്ക് ആയിട്ടില്ലേ അയാളോട് എന്താ ചോദിക്കാത്തത്. എത്ര തവണ ആയി എന്നല്ല. ജനങ്ങൾക്ക് എന്തു ചെയ്തു എന്നതിലാണ് കാര്യം. ആലപ്പുഴയിലെ എസ്ഡിപിഐയുടെ വളർച്ചയിൽ സുധാകരൻ ആശങ്ക പ്രകടിപ്പിച്ചു. അമ്പലപ്പുഴ വടക്ക് പഞ്ചായത്തിൽ എസ്ഡിപിഐക്ക് ക്ക് ആറ് സീറ്റ് എങ്ങനെ വന്നു. ബ്ലോക്ക് പഞ്ചായത്ത് പോയി. അഞ്ചിൽ നാല് പഞ്ചായത്തും പോയി. ഇതല്ലേ ഇവിടെ നടക്കുന്നത്.
സഹോദരൻ ഭുവനേശ്വരനെ കുറിച്ച് പറയാൻ ഇവർക്ക് എന്ത് കാര്യം. ഞാനും കുടുംബവും അനുഭവിച്ച വേദന ഇവർക്കറിയുമോ. ഭുവനേശ്വരൻ മർദ്ദനമേറ്റ് കിടക്കുമ്പോൾ അവിടെ ഉണ്ടാരുന്ന എസ്എഫ്ഐ ക്കാർ ഓടി രക്ഷപെട്ടു. വീട്ടിലെ ആഞ്ഞിലി വെട്ടി വിറ്റാണ് കേസ് നടത്തിയത്. ആരും അഞ്ചു പൈസ തന്നില്ല. ഒരു പിരിവും നടന്നില്ല. എന്നിട്ട് പറയുന്നു. ഭുവനേശ്വരനെ കൊന്ന കോൺഗ്രസ് പാർട്ടിയിൽ പോകുന്നു എന്നാണ് ഇപ്പോൾ പ്രചരിപ്പിക്കുന്നത്. അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കും. പിന്തുണയുടെ സ്വഭാവം അനുസരിച്ച് പിന്തുണ സ്വീകരിക്കണമോ എന്ന് തീരുമാനിക്കും പാർട്ടിക്കെതിരെ അല്ല പോളിറ്റിക്കൽ ക്രിമിനലുകൾക്കെതിരെയാണ് മത്സരമെന്നും സുധാകരൻ പറഞ്ഞു.















