തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടർ പട്ടികയുടെ പ്രത്യേക തീവ്രപരിഷ്കരണം (എസ്.ഐ.ആർ) 2026 സംബന്ധിച്ച ജോലികൾക്ക് നിയോഗിച്ചിരുന്ന ബൂത്ത് ലെവൽ ഓഫീസർമാർക്ക് ലഭ്യമാകേണ്ട അർഹമായ ആനുകൂല്യം വെട്ടിക്കുറച്ച സർക്കാർ നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേരള എൻ ജി ഒ സംഘ്,ചീഫ് സെക്രട്ടറി,ചീഫ് ഇലക്ടറൽ ഓഫീസർ എന്നിവർക്ക് പരാതി നൽകി. എസ്.ഐ.ആർ.ജോലികൾ നിർവ്വഹിക്കുന്നവർക്ക് ആറായിരം രൂപ ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യ അനുവദിച്ചിരുന്നതാണ്.എന്നാൽ സംസ്ഥാനത്ത് ഈ തുക വെട്ടിക്കുറച്ച് രണ്ടായിരമാക്കിയ നടപടിയിൽ വ്യാപക പരാതിയാണ് ഉയർന്നിരിക്കുന്നത്.
ഏകദേശം നാല് മാസക്കാലം നീണ്ടുനിന്ന അതി സങ്കീർണ്ണവും, ദുഷ്കരവുമായ ജോലികൾ നിർവ്വഹിച്ചിരുന്ന ബി.എൽ.ഒ മാർ ഏറെ മാനസിക സമ്മർദ്ദങ്ങളും, ശാരീരിക ബുദ്ധിമുട്ടുകളും അനുഭവിച്ച് രാവും,പകലും നടത്തിയ പ്രവർത്തനങ്ങൾ ആർക്കും വിസ്മരിക്കാൻ കഴിയുന്നതല്ല. എന്യുമറേഷൻ ഫോമുകളുടെ വിതരണത്തിനും, വിവരശേഖരണത്തിനുമായി നിരവധി തവണ വോട്ടർമാരുടെ വീടുകളിൽ പോയിട്ടുള്ളതിന്റെ ഓട്ടോചാർജ്, പെട്രോൾ ഉൾപ്പെടെയുള്ള യാത്രാചെലവുകൾ,ഇന്റർനെറ്റ്, ഫോട്ടോകോപ്പി എന്നിവയ്‌ക്കായി വലിയ തുകയാണ് ബി.എൽ.ഒ മാർ സ്വന്തം കൈയിൽ നിന്നും മുടക്കിയിരിക്കുന്നത്.
എന്നത് മാത്രമല്ല ഓരോ ബൂത്തിലും സഹായികളായി നിയമിച്ച കുടുംബശ്രീ അംഗങ്ങൾ, ആശാവർക്കർമാർ എന്നിവർക്കും യാതൊരു തുകയും നൽകിയിട്ടില്ല.അവരുടെ യാത്രാചെലവുകൾ ഉൾപ്പെടെയുള്ളവയും ബി.എൽ.ഒ മാർ വഹിക്കേണ്ടിവന്നു.
വോട്ടർ പട്ടികയിലെ കൂട്ടിച്ചേർക്കലുകൾ,ഒഴിവാക്കൽ ഉൾപ്പെടെയുള്ള സാധാരണ പുതുക്കൽ നടപടികൾക്ക് നൽകിവരുന്ന 2000 രൂപ മാത്രമാണ് എസ്. ഐ.ആർ ജോലിചെയ്തവർക്കും ഇപ്പോൾ അനുവദിച്ചിട്ടുള്ളത്.പ്രത്യേക കാലയളവിൽ മാത്രം നടത്തുന്ന തീവ്ര വോട്ടർപട്ടിക പരിഷകരണ നടപടികൾ തികച്ചും വ്യത്യസ്തമാണെന്ന് അറിഞ്ഞിട്ടും തുക വെട്ടിക്കുറച്ചത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്.
വളരെയേറെ ബുദ്ധിമുട്ടുകളും, പ്രയാസങ്ങളും ഉണ്ടായിട്ടും ഏൽപ്പിച്ച ജോലി കുറ്റമറ്റ രീതിയിൽ പൂർത്തീകരിച്ചവരെ തുച്ഛമായ തുക നൽകി അവഹേളിക്കുകയല്ല.അർഹമായ ആനുകൂല്യം നൽകി ആദരിക്കുകയും, പ്രോത്സാഹിപ്പിക്കുകയുമാണ് വേണ്ടതെന്ന് കേരള എൻ ജി ഒ സംഘ് സംസ്ഥാന പ്രസിഡന്റ് ജെ. മഹാദേവൻ, ജനറൽ സെക്രട്ടറി എസ്. രാജേഷ് എന്നിവർ ആവശ്യപ്പെട്ടു.















