ന്യൂഡൽഹി: ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമേനിയുടെ ജീവനെക്കുറിച്ച് സംശയം പ്രകടിപ്പിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.
ഫെബ്രുവരി 28-ന് നടന്ന വ്യോമാക്രമണത്തിൽ അലി ഖമേനി കൊല്ലപ്പെട്ടതിനെ തുടർന്നാണ് മകൻ മൊജ്തബ ഖമേനി അധികാരമേറ്റത്. അതേ വ്യോമാക്രമണത്തിൽ മൊജ്തബ ഖമേനിക്കും ഗുരുതരമായി കാലിന് പരിക്കേറ്റെന്നും അദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണെന്നും ഇറാന്റെ തന്നെ ചില പ്രതിനിധികൾ സൂചിപ്പിച്ചിരുന്നു.
മൊജ്തബ ഖമേനി സുരക്ഷിതനാണെന്നും ഭരണകാര്യങ്ങൾ നിയന്ത്രിക്കുന്നുണ്ടെന്നും ഇറാൻ ഔദ്യോഗികമായി അവകാശപ്പെടുന്നുണ്ടെങ്കിലും, അദ്ദേഹം പൊതുമധ്യത്തിൽ വരാത്തത് എന്തുകൊണ്ടാണ് എന്ന് ഇസ്രായേൽ ചോദിക്കുന്നു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും സമാനമായ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. മൊജ്തബ ഖമേനി ജീവനോടെയുണ്ടോ അതോ മരിച്ചോ എന്ന് ആർക്കും നിശ്ചയമില്ലെന്നാണ് ട്രംപ് പ്രതികരിച്ചത്.














