കൊല്ലം: കേരളത്തെ നടുക്കിയ ഡോ. വന്ദനദാസ് കൊലക്കേസിൽ പ്രതി സന്ദീപിന് ജീവപര്യന്തവും 30 വർഷം തടവും. കൊല്ലം അഡീ. സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. ഒരു ലക്ഷം രൂപ പിഴയും അടക്കണം.
പ്രതി ജീവിതകാലം മുഴുവൻ ജയിലിൽ ആയിരിക്കുമെന്ന് സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. പ്രതാപ് ജി പടിക്കൽ ജനം ടിവിയോട് പറഞ്ഞു. പ്രതി ജീവിതകാലം മുഴുവൻ ജയിലിൽ ആയിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അപൂർവങ്ങളിൽ അപൂർവമായ കേസായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
തന്റെ കുഞ്ഞിനെ പ്രതി ക്രൂരമായി ആക്രമിച്ചെന്ന് പൊട്ടിക്കരഞ്ഞ് കൊണ്ട് വന്ദനയുടെ അമ്മ വസന്ത കുമാരി പറഞ്ഞു. ഒറ്റ മകളായിരുന്നു. അഭിഭാഷകനോട് ആലോചിച്ച് തുടർ നടപടികൾ സ്വീകരിക്കുമെന്ന് അമ്മ ജനം ടിവിയോട് പറഞ്ഞു.
2023 മെയ് 10-ന് പുലർച്ചെയാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനയ്‌ക്കെത്തിച്ച അധ്യാപകൻ സന്ദീപ്, ഹൗസ് സർജനായിരുന്ന ഡോ. വന്ദനയെ സർജിക്കൽ കത്രിക ഉപയോഗിച്ച് ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയത്. കേസിൽ പ്രതി സന്ദീപ് കുറ്റക്കാരനാണെന്ന് കോടതി മാർച്ച് 17-ന് കണ്ടെത്തിയിരുന്നു.കേസിനെ ‘അപൂർവ്വങ്ങളിൽ അപൂർവ്വമായ’ ഗണത്തിൽ ഉൾപ്പെടുത്തണമെന്ന് പ്രോസിക്യൂഷൻ വാദിച്ചിരുന്നു. എന്നാൽ പ്രതിക്ക് കുറഞ്ഞ ശിക്ഷ നൽകണമെന്നായിരുന്നു പ്രതി ഭാഗത്തിനറെ ആവശ്യം.















