കുവൈറ്റ് സിറ്റി : ഇന്ന് പുലർച്ചെയോടെ കുവൈറ്റ് അന്താരാഷ്‌ട്ര വിമാനത്താവളത്തിന് നേരെ ഡ്രോൺ ആക്രമണമുണ്ടായി . വിമാനത്താവളത്തിലെ ഇന്ധന സംഭരണ ടാങ്കിന് നേരെയാണ് ആക്രമണം നടന്നത്. ഇതേത്തുടർന്ന് ടാങ്കിന് തീപിടിക്കുകയും വലിയ രീതിയിൽ പുക ഉയരുകയും ചെയ്തു.
എന്നാൽ സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് സിവിൽ ഏവിയേഷൻ വക്താവ് അബ്ദുള്ള അൽ-രാജി അറിയിച്ചു. സംഭവസ്ഥലത്ത് ഉടൻ തന്നെ എമർജൻസി പ്രോട്ടോക്കോൾ നടപ്പിലാക്കി. ഫയർഫോഴ്‌സും സിവിൽ ഡിഫൻസ് യൂണിറ്റുകളും ചേർന്ന് തീ അണയ്‌ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
വിമാനത്താവളത്തിന് പുറമെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും ആക്രമണ ശ്രമങ്ങളുണ്ടായി. കുവൈറ്റ് വ്യോമ പ്രതിരോധ സംവിധാനം സജീവമായി രംഗത്തുണ്ട്. ആകാശത്ത് കേൾക്കുന്ന സ്ഫോടന ശബ്ദങ്ങൾ ശത്രു മിസൈലുകളെയും ഡ്രോണുകളെയും പ്രതിരോധിക്കുന്നത് മൂലമാണെന്നും ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും സൈന്യം അറിയിച്ചു.
നാഷണൽ ഗാർഡ് വക്താവ് ബ്രിഗേഡിയർ ജനറൽ ഡോ. ജദാൻ ഫദൽ നൽകുന്ന വിവരമനുസരിച്ച്, സുപ്രധാന കേന്ദ്രങ്ങളെ ലക്ഷ്യമാക്കി വന്ന ഒരു വലിയ ഡ്രോണും 5 ചെറിയ ഡ്രോണുകളും നാഷണൽ ഗാർഡിന്റെ ഡ്യൂട്ടി ഫോഴ്സ് വെടിവെച്ചിട്ടു.
നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണ്. സുരക്ഷാ ഉദ്യോഗസ്ഥർ നൽകുന്ന നിർദ്ദേശങ്ങൾ ജനങ്ങൾ കൃത്യമായി പാലിക്കണമെന്ന് പ്രതിരോധ മന്ത്രാലയം അഭ്യർത്ഥിച്ചു. പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും സൈന്യം പൂർണ്ണ സജ്ജമാണെന്നും അധികൃതർ കൂട്ടിചേർത്തു.













