ഇസ്ലാമബാദ്: ജെയ്‌ഷെ തലവൻ മസൂദ് അസ്ഹറിന്റെ സഹോദരൻ മുഹമ്മദ് താഹിർ അൻവർ (62) പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടു. 20 ലധികം തവണ വെടിയേറ്റെന്നും തല ഛിന്നിചിതറിയെന്നുമാണ് റിപ്പോർട്ട്. തിങ്കളാഴ്ച രാത്രി 12 മണിക്ക് ബഹാവൽപൂരിലെ ജാമിയ മസ്ജിദ് ഉസ്മാൻ വാലിയിലാണ് മൃതദേഹം സംസ്‌കരിച്ചത്. തീവ്രവാദ സംഘടനയുടെ ഔദ്യോഗിക ചാനൽ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ മരണകാരണം ഇവർ വ്യക്തമാക്കിയിട്ടില്ല.
മസൂദ് അസ്ഹറിന്റെ വലം കൈയായിരുന്നു ഇയാൾ. ഭീകര സംഘടനയുടെ സൈനിക കാര്യ വിഭാഗത്തിന്റെ തലവനായ മുഹമ്മദ് താഹിർ അൻവർ, രണ്ട് പതിറ്റാണ്ടിലേറെയായി പരിശീലന- അടിസ്ഥാന സൗകര്യങ്ങളുടെ മേൽനോട്ടം വഹിക്കുകയായിരുന്നു.
2001 ലെ പാർലമെന്റ് ഭീകരാക്രമണം, 2016 ലെ പത്താൻകോട്ട് വ്യോമതാവള ആക്രമണം, 19 സൈനികർ കൊല്ലപ്പെട്ട ഉറി ഭീകരാക്രമണം, 2019 ലെ പുൽവാമ ബോംബ് സ്ഫോടനത്തിൽ 40 സിആർപിഎഫ് ജവാന്മാർ കൊല്ലപ്പെട്ടത് എന്നിവയുൾപ്പെടെ നിരവധി ആക്രമണങ്ങളിൽ ജെയ്ഷെ മുഹമ്മദിന് ബന്ധമുണ്ട്.
ഓപ്പറേഷൻ സിന്ദൂറിൽ ബഹാവൽപൂരിലെ ആസ്ഥാനം ഉൾപ്പെടെ പാകിസ്ഥാനിലെ ജെയ്‌ഷെ താവളങ്ങളിൽ ഇന്ത് നടത്തിയ ആക്രമണങ്ങളിൽ അസ്ഹറിന്റെ അടുത്ത ബന്ധുക്കളിൽ പലരും കൊല്ലപ്പെട്ടിരുന്നു.
അടുത്തിടെ ലഷ്കർ ഇ തൊയ്ബ കമാൻഡർ ബിലാൽ ആരിഫ് സലഫിയെ മുരിദ്കെയിലെ മർകസ് തൊയ്ബയിൽ അജ്ഞാതർ വെടിവച്ച് കുത്തിക്കൊലപ്പെടുത്തിയിരുന്നു. ഈദ് നമസ്കാരത്തിന് തൊട്ടുപിന്നാലെയായിരുന്നു ആക്രമണം.















