കൊച്ചി : സംവിധായകൻ രഞ്ജിത്തിന്റെ അറസ്റ്റ് കർമ്മഫലം ആണെന്നും , കാലം എല്ലാത്തിനും കണക്ക് ചോദിക്കുമെന്നും മുൻപ് രഞ്ജിത്തിനെതിരെ പരാതി നൽകിയ ബംഗാളി നടി . സ്വന്തം പ്രവൃത്തികളുടെ അനന്തരഫലങ്ങൾ എല്ലാവർക്കും നേരിടേണ്ടിവരുമെന്നും അവർ പറഞ്ഞു.
‘രഞ്ജിത്ത് ഒരു പ്രശസ്ത സംവിധായകനായിരിക്കാം, എനിക്ക് അതിനെക്കുറിച്ച് അറിയില്ല. അടുത്തിടെ പുറത്തുവന്ന ലൈംഗിക പീഡന പരാതി അദ്ദേഹം ഒരു നല്ല വ്യക്തിയല്ലെന്ന് തെളിയിക്കുന്നു. അദ്ദേഹം ഒരു ലൈംഗിക വേട്ടക്കാരനാണ്. പീഡനത്തെക്കുറിച്ച് വെളിപ്പെടുത്താൻ എനിക്ക് 15 വർഷമെടുത്തു. അന്ന് എനിക്ക് ആരെയും അറിയില്ലായിരുന്നു. സോഷ്യൽ മീഡിയ ഇപ്പോഴുള്ളതുപോലെ വികസിതമായിരുന്നില്ല. കാലതാമസം കാരണം എന്റെ കേസ് തള്ളിപ്പോയി,’ അവർ പറഞ്ഞു.
രഞ്ജിത്തിനെതിരെ ഇപ്പോൾ പരാതി നൽകിയ നടിയോട് അവർ നന്ദി പറഞ്ഞു. “അത്തരം ലൈംഗിക വേട്ടക്കാരെ ജയിലിലടയ്‌ക്കണം. സ്ത്രീകൾ ബഹുമാനം അർഹിക്കുന്നു എന്നതിന്റെ ഒരു ഉദാഹരണമായി ഈ കേസ് മാറണം . താൻ പറഞ്ഞത് സത്യമാണെന്ന് ഇപ്പോൾ തെളിഞ്ഞു”, അവർ കൂട്ടിച്ചേർത്തു.
2009-ൽ പുറത്തിറങ്ങിയ പാലേരി മാണിക്യം എന്ന ചിത്രവുമായി ബന്ധപ്പെട്ട ചർച്ചകൾക്കിടെ, കൊച്ചിയിലെ കടവന്ത്രയിലുള്ള ഒരു ഫ്ലാറ്റിൽ വച്ച് രഞ്ജിത്ത് ലൈംഗിക ഉദ്ദേശത്തോടെ തന്നെ കയ്യേറ്റം ചെയ്തു എന്നായിരുന്നു ബംഗാളി നടിയുടെ പരാതി . 2024-ലാണ് നടി ഈ വെളിപ്പെടുത്തൽ നടത്തിയത്. ഇതിന്റെ അടിസ്ഥാനത്തിൽ നേരത്തെ ഒരു കേസ് രജിസ്റ്റർ ചെയ്തിരുന്നു.പോലീസ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചിരുന്നു. സംഭവം നടന്നത് 2009-ലാണെന്നും മജിസ്‌ട്രേറ്റ് കോടതിയിൽ കേസ് ഫയൽ ചെയ്യുന്നതിനുള്ള നിയമപരമായ സമയപരിധി അവസാനിച്ചുവെന്നും ചൂണ്ടിക്കാട്ടി ഒക്ടോബറിൽ ഹൈക്കോടതി കേസ് തള്ളി.















