ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് രാജ്യത്ത് പാചകവാതക ക്ഷാമം നേരിടുമെന്ന ആശങ്ക പരന്നതോടെ, ഇത് മുതലെടുത്ത് നടന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ നടപടി കടുപ്പിച്ചു. മാര്‍ച്ച് മാസത്തില്‍ മാത്രം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി അരലക്ഷത്തിലധികം അനധികൃത എല്‍.പി.ജി സിലിണ്ടറുകളാണ് പരിശോധനകളില്‍ പിടിച്ചെടുത്തത്. ലഭ്യതക്കുറവുണ്ടെന്ന വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ച് കരിഞ്ചന്തയും പൂഴ്‌ത്തിവെപ്പും നടത്താന്‍ ശ്രമിച്ച വിതരണക്കാര്‍ക്കെതിരെയാണ് പ്രധാനമായും നടപടിയുണ്ടായത്. വിവിധ സംസ്ഥാനങ്ങളിലായി നടന്ന പരിശോധനകളുടെ അടിസ്ഥാനത്തില്‍ എണ്ണക്കമ്പനികള്‍ക്ക് 1400-ലധികം കാരണംകാണിക്കല്‍ നോട്ടീസുകള്‍ അയച്ചു. ഗുരുതരമായ നിയമലംഘനം കണ്ടെത്തിയ 36 വിതരണ ഏജന്‍സികളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു.
രാജ്യത്ത് ഇന്ധനക്ഷാമം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും വിതരണ ഏജന്‍സികള്‍ക്ക് ആവശ്യത്തിന് സ്റ്റോക്കുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. വിതരണ ശൃംഖല കൂടുതല്‍ സുതാര്യമാക്കുന്നതിന്റെ ഭാഗമായി ഓണ്‍ലൈന്‍ ബുക്കിംഗ് 95 ശതമാനത്തിലേക്ക് ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം മാത്രം 51 ലക്ഷം ഗാര്‍ഹിക സിലിണ്ടറുകള്‍ വിതരണം ചെയ്തത് ഇതിന് തെളിവായി സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം, പ്രതിസന്ധി നേരിടുന്നതിനായി വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള എല്‍.പി.ജി വിഹിതത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മുന്‍പുണ്ടായിരുന്ന വിതരണത്തിന്റെ 70 ശതമാനമായി ഇത് കുറച്ചു.
മാര്‍ച്ച് 14 മുതല്‍ ഏകദേശം 78,833 മെട്രിക് ടണ്‍ വാണിജ്യ എല്‍.പി.ജി വിതരണം നടത്തി. ചെറിയ ആവശ്യങ്ങള്‍ക്കായി അഞ്ച് കിലോയുടെ സിലിണ്ടറുകളുടെ വില്പനയും വര്‍ധിപ്പിച്ചിട്ടുണ്ട്. മാര്‍ച്ച് 23 മുതല്‍ ഇതുവരെ 6.6 ലക്ഷം അഞ്ച് കിലോ സിലിണ്ടറുകളാണ് വിറ്റഴിച്ചത്. പൊതുജനങ്ങള്‍ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും പൂഴ്‌ത്തിവെപ്പിനെതിരെ കര്‍ശനമായ നിരീക്ഷണം തുടരുമെന്നും അധികൃതര്‍ അറിയിച്ചു.















