ലഖ്‌നൗ: അലിഗഡ് മുസ്ലിം സര്‍വകലാശാലയിലെ ഹോസ്റ്റല്‍ മുറിയില്‍ പോലീസും സര്‍വകലാശാലാ സെക്യൂരിറ്റിയും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ വെടിയുണ്ടകളും വ്യാജനോട്ടുകളും കണ്ടെടുത്തു. സര്‍വകലാശാലയിലെ സര്‍ സിയാവുദ്ദീന്‍ ഹാള്‍ ഹോസ്റ്റലിലാണ് റെയ്ഡ് നടന്നത്. രഹസ്യവിവരത്തെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മാരകായുധങ്ങളുടെ ഭാഗങ്ങളും വ്യാജരേഖകളും പോലീസ് കണ്ടെടുത്തു.
32 ബോര്‍ പിസ്റ്റളിന്റെയും 12 ബോര്‍ തോക്കിന്റെയും വെടിയുണ്ടകളും കണ്ടെത്തിയിട്ടുണ്ട്. വ്യാജ കറന്‍സി നോട്ടുകള്‍, എട്ട് മൊബൈല്‍ ഫോണുകള്‍, തോക്കിന്റെ മാഗസിന്‍ കവര്‍ എന്നിവയും പോലീസ് പിടിച്ചെടുത്തു. ഷെവാജ് എന്നയാള്‍ ഈ മുറിയില്‍ അനധികൃതമായി താമസിച്ചു വരികയായിരുന്നുവെന്ന് എഎംയു പ്രോക്ടര്‍ നവീദ് ഖാന്‍ സ്ഥിരീകരിച്ചു. യഥാര്‍ത്ഥത്തില്‍ മുറി അനുവദിക്കപ്പെട്ട വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തി പുറത്താക്കിയാണ് ഷെവാജ് കഴിഞ്ഞ കുറച്ച് മാസങ്ങളായി അവിടെ താമസിച്ചിരുന്നത്.
ഷെവാജ് മുന്‍പ് സര്‍വകലാശാലയില്‍ പഠിച്ചിരുന്നെങ്കിലും ഹോസ്റ്റലില്‍ താമസിക്കാന്‍ അനുമതിയുള്ള റസിഡന്റ് വിദ്യാര്‍ത്ഥിയായിരുന്നില്ലെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. കഴിഞ്ഞ തിങ്കളാഴ്ച അലിഗഡിലെ സിവില്‍ ലൈന്‍സ് മേഖലയിലുണ്ടായ വെടിവെപ്പ് കേസുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ അന്വേഷണമാണ് ഹോസ്റ്റലിലെ റെയ്ഡിലേക്ക് നയിച്ചത്. ഈ കേസില്‍ ചൊവ്വാഴ്ച മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് ഷെവാജിന്റെ പേരും ഹോസ്റ്റല്‍ മുറിയെക്കുറിച്ചുള്ള വിവരവും ലഭിച്ചത്.
ഹോസ്റ്റല്‍ മുറി അനധികൃതമായി കൈവശം വെക്കാന്‍ ഷെവാജിനെ സഹായിച്ചത് ആരാണെന്ന് കണ്ടെത്താന്‍ യഥാര്‍ത്ഥ അലോട്ടിമാരില്‍ ഒരാളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം തുടരുകയാണ്. ക്യാമ്പസിനുള്ളിലെ സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ച് റെയ്ഡിന് പിന്നാലെ വലിയ ചര്‍ച്ചകള്‍ ഉയര്‍ന്നിട്ടുണ്ട്.















