ബെംഗളൂരു: കർണാടകയിലെ ചിക്കമംഗളൂരുവിൽ കാണാതായ മലയാളി പെൺകുട്ടിക്കായി തെരച്ചിൽ നാലാം ദിവസവും തുടരുന്നു. പാലക്കാട് സ്വദേശി രമേഷിന്റെ മകൾ ശ്രീനന്ദയെ ആണ് കാണാതായത്. ചിക്കമംഗളൂരുവിലെ ബാബ ബുഡാൻഗിരി വ്യൂ പോയിന്റിൽ കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം.
കുടുംബം ഉൾപ്പെടെ നാൽപതംഗ സംഘമാണ് വിനോദ യാത്രയ്‌ക്ക് പോയത്. 5.20 വരെ കുട്ടി സംഘത്തോടൊപ്പമുണ്ടായിരുന്നു. ഈ സമയത്ത് എടുത്ത ഫോട്ടോയിൽ കുട്ടിയുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ഡ്രോൺ അടക്കം ഉപയോഗിച്ച് വ്യാപകമായ പരിശോധന നടത്തിയെങ്കിലും സുചനകളൊന്നും ലഭിച്ചില്ല. ഇന്ന് മുതൽ ഐജിയുടെ പ്രത്യേക നിർദ്ദേശത്തെ തുടന്ന് 100 അംഗം ടാസ്ക് ഫോഴ്സിൻറ നേതൃത്വത്തിലാണ് തെരച്ചിൽ നടത്തുന്നത്.
അതേസമയം, പൊലീസ് എല്ലാവിധത്തിലുള്ള സാധ്യതകളും പരിശോധിക്കുന്നുണ്ട്. കുട്ടിയെ കാണാതായതിന് ശേഷം ഒൻപത് വാഹനങ്ങൾ വ്യൂ പോയിന്റിലെ പാക്കിംഗ് ഏരിയയിൽ നിന്നും പോയിട്ടുണ്ട്. ഇതിൽ കുട്ടിയുണ്ടോ എന്ന കാര്യവും അന്വേഷിക്കുന്നുണ്ട്. സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്.
കുട്ടിയെ ആരെങ്കിലും തട്ടികൊണ്ടുപോയതാണോ എന്ന സംശമാണ് മാതാപിതാക്കൾ ഉന്നയിക്കുന്നത്. ഒറ്റയ്‌ക്ക് മുകളിലേക്ക് വന്നപ്പോൾ ആരെങ്കിലും ഡ്രഗ് കൊടുത്ത് മയക്കി കൊണ്ടു പോയതാകാനാണ് സാധ്യതയെന്നും എത്രയും പെട്ടെന്ന് എങ്ങനെയെങ്കിലും കുട്ടിയെ രക്ഷിക്കണമെന്നും ശ്രീനന്ദയുടെ അമ്മ രോഹിണി തൊഴു കൈകളോടെ പറഞ്ഞു.















