ആലപ്പുഴ: യു ഡി എഫ് സ്ഥാനാർഥി ആയി മത്സരിച്ച മുൻ സിപിഎം നേതാവ് ജി.സുധാകരനെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി സജി ചെറിയാൻ.
സുധാകരനെ ചുമക്കുന്ന കെ.സി.വേണുഗോപാൽ ആലപ്പുഴ കടലിൽ ചാടി ചാകുമെന്നും സുധാകരന്റെ ആസ്തിയുടെ ഇരുപത്തഞ്ചിലൊന്ന് ഒരു എംഎൽഎയ്‌ക്കുമില്ലെന്നും ഉപയോഗിച്ച് കഴിഞ്ഞ് കോൺഗ്രസുകാർ സുധാകരനെ വലിച്ചെറിയുമെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു. പ്രസ്ഥാനം വിട്ടു പോയ പ്രമുഖരുടെ ഉള്ളിൽ കമ്യൂണിസം ഉണ്ടായിരുന്നെന്നും എന്നാൽ സുധാകരൻ അങ്ങനെയല്ലെന്നും സജി ചെറിയാൻ പറഞ്ഞു.
“സുധാകരൻ കമ്യൂണിസ്റ്റ് വിരുദ്ധനാണ്. പാർട്ടിയെ തിരഞ്ഞെടുപ്പ് കാലത്ത് ചതിച്ചു. ഒന്നര വർഷം മുമ്പ് കെ.സി. വേണുഗോപാലുമായി കരാർ ഉണ്ടാക്കി. സീറ്റില്ലെന്ന് അറിഞ്ഞപ്പോൾ 24 മണിക്കൂർ കൊണ്ട് സുധാകരൻ വലതുപക്ഷമായി. സുധാകരൻ എംഎൽഎ പെൻഷൻ വാങ്ങുന്നത് പാർട്ടിയിൽ നിന്ന് നേടിയെടുത്ത ആനുകൂല്യമല്ലേ” സജി ചെറിയാൻ ചോദിച്ചു.
‘‘ഞാൻ മാഫിയ ആണെന്നാണു സുധാകരൻ പറയുന്നത്. കേരളത്തിൽ ഒരാളും എന്നെ കുറിച്ച് അങ്ങനെ പറയില്ല. അഞ്ച് രൂപ കിട്ടിയാൽ സുധാകരൻ അത് പോക്കറ്റിൽ ഇട്ടു കൊണ്ട് പോകും. സജി ചെറിയാൻ അങ്ങനെയല്ല. സുധാകരന്റെ ആസ്തിയുടെ 25ൽ ഒന്ന് ഒരു എംഎൽഎയ്‌ക്കുമില്ല. ലോൺ എടുത്താണ് എച്ച്.സലാം വീട് പണിതത്. ജില്ലാ സെക്രട്ടറിയുടെ പോലും ജാതി പറഞ്ഞാണ് സുധാകരൻ സംസാരിക്കുന്നത്. നാസർ ഈഴവൻ ആണെന്ന് പറഞ്ഞു. ഈഴവന് സീറ്റ് കൊടുത്തില്ല എന്ന ചർച്ച ഉയർത്താൻ ആണ് ഈ നാറിയ വർത്തമാനം പറഞ്ഞത്. ഞങ്ങളുടെ എംഎൽഎ മാരിൽ ആരാണ് കോടീശ്വരന്മാർ? സുധാകരന്റെ ബാങ്ക് ബാലൻസ് പരിശോധിക്കണം’’ – സജി ചെറിയാൻ പറഞ്ഞു.
സുധാകരൻ ചെയ്തതിനും പറഞ്ഞതിനുമൊക്കെ അനുഭവിക്കുമെന്നും സജി ചെറിയാൻ പറഞ്ഞു. ‘‘ഒരിക്കലും ചെയ്യരുതാത്ത വഞ്ചനയും ചതിയും സുധാകരൻ കാട്ടി. അതിനെല്ലാം അനുഭവിക്കാതെ ഈ ലോകത്തുനിന്ന് പോകില്ല. ഈ മനുഷ്യനെ സ്വന്തം കുടുംബാംഗങ്ങൾ വിശ്വസിക്കുമോ? കടുകുമണി സ്നേഹം പോലും പാർട്ടിയോടില്ല. സുജാതയെ അപമാനിച്ച സുധാകരന്റെ 5000 വോട്ട് പോകും’’ –സജി ചെറിയാൻ പറഞ്ഞു.
“ഉപയോഗിച്ച് കഴിഞ്ഞ് കോൺഗ്രസുകാർ സുധാകരനെ വലിച്ചെറിയും പാർട്ടിയെ ആക്ഷേപിക്കാൻ വരരുത്. കെ.സി. വേണുഗോപാലിനും ചെന്നിത്തലക്കും വി.ഡി. സതീശനും ഇല്ലാത്ത ആവേശം സുധാകരന് വേണ്ട. സജി ചെറിയാൻ പറഞ്ഞു.
സുധാകരനെ ചുമക്കുന്ന കെ.സി. വേണുഗോപാൽ ആലപ്പുഴ കടലിൽ ചാടി ചാകും. ആറുമാസം കൊണ്ട് കെ.സി. വേണുഗോപാൽ ഇത് മനസിലാക്കും. സജി ചെറിയാൻ പറഞ്ഞു.















