കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഒന്നാം വർഷ ബി.ഡി.എസ് വിദ്യാർത്ഥിയായ നെടുമങ്ങാട് സ്വദേശി നിധിൻ രാജിന്റെ (21) മരണം കൊലപാതകമാണെന്ന ആരോപണവുമായി കുടുംബം. കോളേജ് അധികൃതരിൽ നിന്നും സഹപാഠികളിൽ നിന്നും നേരിട്ട കടുത്ത ജാതി അധിക്ഷേപവും മാനസിക പീഡനവുമാണ് നിധിന്റെ മരണത്തിന് കാരണമായതെന്ന് ബന്ധുക്കൾ പരാതിപ്പെടുന്നു.
കഴിഞ്ഞ ദിവസം ഉച്ചയ്‌ക്ക് മൂന്ന് മണിയോടെ കോളേജ് കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് വീണ നിലയിലാണ് നിധിനെ കണ്ടെത്തിയത്. എന്നാൽ, നിധിൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും മറ്റാരോ തള്ളിയിട്ട് കൊലപ്പെടുത്തിയതാണെന്നുമാണ് കുടുംബത്തിന്റെ ഉറച്ച വിശ്വാസം. എൻട്രൻസ് പരീക്ഷയിൽ മികച്ച റാങ്ക് നേടി പ്രവേശനം ലഭിച്ച നിധിൻ, കോളേജിലെത്തിയ ആദ്യ നാളുകൾ മുതൽ വിവേചനം അനുഭവിച്ചിരുന്നതായി സഹോദരിമാർ പറഞ്ഞു.
നിധിന്റെ ജാതിയെയും നിറത്തെയും പരിഹസിക്കുന്നത് കോളേജിൽ പതിവായിരുന്നുവെന്ന് കുടുംബം ആരോപിക്കുന്നു. ”പുഴുത്ത പട്ടി” എന്ന് വിളിച്ച് വകുപ്പ് മേധാവി മറ്റ് കുട്ടികളുടെ മുന്നിൽ വെച്ച് നിധിനെ പരസ്യമായി ആക്ഷേപിച്ചിരുന്നു. മാനസിക പീഡനം സഹിക്കവയ്യാതെ ഒന്നര മാസത്തോളം നിധിൻ പഠനം നിർത്തി വീട്ടിൽ നിന്നിരുന്നു. പിന്നീട് ബന്ധുക്കളുടെ നിർബന്ധത്തിന് വഴങ്ങിയാണ് കോളേജിലേക്ക് മടങ്ങിയത്.
കുടുംബത്തിന്റെ ഏക പ്രതീക്ഷയായിരുന്നു നിധിൻ. തന്റെ വിഷമങ്ങൾ സഹോദരിമാരെ വിളിച്ച് പതിവായി പറയാറുണ്ടായിരുന്നു.
ശനിയാഴ്ച നാട്ടിലേക്ക് വരാൻ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്തിരുന്ന നിധിൻ, വെള്ളിയാഴ്ച ഉച്ചയ്‌ക്കും സഹോദരിയുമായി സന്തോഷത്തോടെ സംസാരിച്ചിരുന്നു. പെട്ടെന്നുണ്ടായ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ പറയുന്നു. കൂടാതെ, മരണം സംഭവിച്ചിട്ടും കോളേജ് മാനേജ്‌മെന്റ് ഇക്കാര്യം മറച്ചുവെച്ചതായും ‘അപകടം പറ്റി’ എന്ന് മാത്രമാണ് അമ്മയെ അറിയിച്ചതെന്നും കുടുംബം കുറ്റപ്പെടുത്തി.















