ശ്രീനഗർ: ജമ്മു കാശ്മീരിൽ പ്രവർത്തിച്ചിരുന്ന അതീവ അപകടകാരിയായ അന്തർസംസ്ഥാന ‘വൈറ്റ് കോളർ’ ഭീകരവാദ മൊഡ്യൂളിനെതിരെ നൗഗാം പോലീസ് സ്റ്റേറ്റ് ഇൻവെസ്റ്റിഗേഷൻ ഏജൻസി കുറ്റപത്രം സമർപ്പിച്ചു. മെഡിക്കൽ പ്രെഫഷനുകൾ ഉൾപ്പെടെയുളള ഉയർന്ന വിദ്യാഭ്യാസമുളളവർ നേതൃത്വം നൽകിയ ഈ സംഘത്തിൽ നിന്ന് 3000 കിലോ സ്ഫോടകവസ്തുക്കളാണ് കണ്ടെടുത്തത്.
കഴിഞ്ഞ നവംബറിൽ ഡൽഹിയിൽ 13 പേരുടെ മരണത്തിനിടയാക്കിയ കാർ ബോംബ് സ്ഫോടനം നടത്തിയത് പ്രതിപ്പട്ടികയിലുളള ഡോ. ഉമർ നബി ആണെന്ന് അന്വേഷണ ഏജൻസി കണ്ടെത്തി. ഇയാളെ കൂടാതെ ഡോ. മുസാമിൽ ഷക്കീൽ ഗാനൈ,ഡോ. അദീൽ അഹമ്മദ് റാതൽ, ഉത്തർപ്രദേശിൽ നിന്നുളള ഡോ.ഷഹീൻ സയീദ് എന്നീ ഡോക്ടർമാരും മറ്റ് ആറുപേരുമാണ് കുറ്റപത്രത്തിലുളളത്.
2025 ഒക്ടോബർ 19-ന് ശ്രീനഗറിലെ നൗഗാമിൽ ജെയ്ഷെ മുഹമ്മദിന്റെ പേരിൽ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളെക്കുറിച്ചുളള അന്വേഷണങ്ങളാണ് ഈ വൻ ഭീകരശൃെഖലയെ പുറത്തുകൊണ്ടുവന്നത് നിരോധിത സംഘടനയായ ‘അൻസാർ ഗസ്വത്തുൽ ഹിന്ദ്’ പുനരുജ്ജീവിപ്പിക്കാനായിരുന്നു ഇവരുടെ നീക്കം. സുരക്ഷ ഏജൻസികളെ വഴിതെറ്റിക്കാനാണ് ഇവർ ജെയ്ഷെ മുഹമ്മദിന്റെ പേര് ഉപയോഗിച്ചിരുന്നത്.
ആഗോളതലത്തിൽ ഭീകരാക്രമണങ്ങൾക്കായി ഉപയോഗിക്കുന്ന അതീവ പ്രഹരശേഷിയുള്ള ട്രൈഅസെറ്റോൺ ട്രൈപെറോക്സൈഡ് നിർമ്മിക്കാനാണ് ഇവർ പദ്ധതിയിട്ടിരുന്നത്. ഇതിനായി അൽ-ഫലാഹ് മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലെ സൗകര്യങ്ങൾ ഇവർ ദുരുപയോഗം ചെയ്തു. ഈ സംഘത്തിൽ നിന്ന് പിടിച്ചെടുത്ത് നൗഗാം പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന സ്ഫോടകവസ്തുക്കൾ കൈകാര്യം ചെയ്യുന്നതിനിടെ കഴിഞ്ഞ നവംബറിൽ സ്ഫോടനമുണ്ടാകുകയും പതിമൂന്നുപേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു. പ്രതികൾ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെ തീവ്രവാദ ആശയങ്ങൾ പ്രചരിപ്പിക്കുകയും യുവാക്കളെ റിക്രൂട്ട് ചെയ്യുകയും ചെയ്തിരുന്നു.
പ്രതികൾക്കെതിരെ ശാസ്ത്രീയവും ഫോറൻസിക്കുമായ ശക്തമായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും രാജ്യവ്യാപകമായ ആക്രമണങ്ങൾക്കാണ് ഇവർ പദ്ധതിയിട്ടിരുന്നതെന്നും പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഡൽഹി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ എൻഐഎയും ഈ കേസിൽ അന്വേഷണം നടത്തുന്നുണ്ട്.















