കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഒന്നാം വർഷ ബി.ഡി.എസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ വിശദീകരണവുമായി കോളേജ് മാനേജ്‌മെന്റ് രംഗത്ത്. നിതിന്റെ ആത്മഹത്യയ്‌ക്ക് കാരണം ഓൺലൈൻ ലോൺ ആപ്പുകളിൽ നിന്നുള്ള ഭീഷണിയാണെന്നും കോളേജിൽ ജാതി വിവേചനം ഉണ്ടായിട്ടില്ലെന്നും മാനേജ്‌മെന്റെ വാദം.
മാനേജ്‌മെന്റ് നൽകുന്ന വിശദീകരണം പ്രകാരം, നിതിൻ രാജ് തന്റെ സഹോദരീ ഭർത്താവിന് വേണ്ടിയാണ് ഓൺലൈൻ ആപ്പ് വഴി പണം വായ്പ എടുത്തത്. വായ്പ തിരിച്ചടവ് മുടങ്ങിയതോടെ ലോൺ ആപ്പ് പ്രതിനിധികൾ നിതിന്റെ ഫോണിലെ കോൺടാക്റ്റ് ലിസ്റ്റിലുള്ളവർക്ക് ഭീഷണി സന്ദേശങ്ങൾ അയക്കാൻ തുടങ്ങി. ഇത്തരത്തിൽ കോളേജിലെ ഒരു അധ്യാപികയുടെ നമ്പറിലേക്കും നിരന്തരം കോളുകൾ എത്തിയിരുന്നു. ലോൺ ആപ്പിന്റെ റഫറൻസ് നമ്പറിൽ നിന്ന് തന്റെ പേര് നീക്കം ചെയ്യാൻ അധ്യാപിക നിതിനോട് ആവശ്യപ്പെട്ടു. എന്നാൽ താൻ ആർക്കും അധ്യാപികയുടെ നമ്പർ നൽകിയിട്ടില്ലെന്ന നിലപാടിൽ നിതിൻ ഉറച്ചുനിന്നു. ഇതേത്തുടർന്ന് അധ്യാപിക സൈബർ സെല്ലിൽ പരാതി നൽകാൻ തീരുമാനിച്ചു. ഈ സംഭവത്തിന് പിന്നാലെയാണ് നിതിൻ ജീവനൊടുക്കിയതെന്നാണ് മാനേജ്‌മെന്റിന്റെ വാദം.
അതേസമയം, മാനേജ്‌മെന്റിന്റെ ഈ വിശദീകരണം പൂർണ്ണമായി വിശ്വാസത്തിലെടുക്കാൻ നിതിന്റെ ബന്ധുക്കളോ സഹപാഠികളോ തയ്യാറായിട്ടില്ല. ലോൺ ആപ്പ് ഭീഷണി നിലനിന്നിരുന്നെങ്കിലും, കോളേജ് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ വിചാരണയും കുറ്റപ്പെടുത്തലുമാണ് നിതിനെ തളർത്തിയതെന്ന് വിദ്യാർത്ഥികൾ ആരോപിക്കുന്നു.















