പത്തനംതിട്ട: ആഗോള അയ്യപ്പ സംഗമത്തിന്റെ മറവില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും ഊരാളുങ്കല്‍ സൊസൈറ്റിയുടെ കീഴിലുള്ള കമ്പനിയും ചേര്‍ന്ന് നടത്തിയത് വന്‍ സാമ്പത്തിക ക്രമക്കേടാണെന്ന വിവരങ്ങള്‍ പുറത്ത്. മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി ടെന്‍ഡര്‍ പോലുമില്ലാതെ കരാര്‍ നല്‍കിയ സര്‍ക്കാര്‍ നടപടിയും, ഭക്തരുടെ പണം അനാവശ്യമായി ചെലവഴിച്ചതും ഇപ്പോള്‍ വലിയ രാഷ്‌ട്രീയ വിവാദമായിരിക്കുകയാണ്.
സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഊരാളുങ്കല്‍ ഗ്രൂപ്പിന്റെ ഐ.ഐ.ഐ.സി എന്ന കമ്പനിക്ക് യാതൊരു വിധ ടെന്‍ഡര്‍ നടപടികളുമില്ലാതെയാണ് പരിപാടിയുടെ നടത്തിപ്പ് ചുമതല നല്‍കിയത്. ഇതിന്റെ കാരണം വ്യക്തമാക്കാന്‍ ബോര്‍ഡിനോ സര്‍ക്കാരിനോ കഴിഞ്ഞിട്ടില്ല. 7.11 കോടി രൂപ വേണമെന്ന നിലപാടിലാണ് കമ്പനി. എന്നാല്‍ ഇതിനാവശ്യമായ അടിസ്ഥാന ബില്ലുകളോ രേഖകളോ ഹാജരാക്കാന്‍ അവര്‍ക്കായിട്ടില്ല. ജി.എസ്.ടി ഒഴിവാക്കി മറ്റു കമ്പനികള്‍ക്ക് ഉപകരാര്‍ നല്‍കിയതിലൂടെ നികുതി വെട്ടിപ്പിനുള്ള ശ്രമം നടന്നതായും ആരോപണമുണ്ട്.
കൃത്യമായ കണക്കുകള്‍ ഹാജരാക്കുന്നതിന് മുന്‍പേ തന്നെ ഭക്തരുടെ കാണിക്കപ്പണം ഉള്‍പ്പെടെയുള്ള ഫണ്ടില്‍ നിന്ന് 3 കോടി രൂപ കമ്പനിക്ക് മുന്‍കൂറായി നല്‍കിയത് ചട്ടവിരുദ്ധമാണെന്ന് ഓഡിറ്റര്‍ ഹൈക്കോടതിയെ അറിയിച്ചു. സാമ്പത്തിക ഇടപാടുകളില്‍ സുതാര്യത പാലിക്കുന്നതില്‍ ബോര്‍ഡ് പരാജയപ്പെട്ടുവെന്ന് ഹൈക്കോടതി രൂക്ഷമായ ഭാഷയില്‍ നിരീക്ഷിച്ചു. ‘നിയമം പാലിക്കാന്‍ ബോര്‍ഡിന് കഴിയുന്നില്ല. സാമ്പത്തിക കാര്യങ്ങളില്‍ അങ്ങേയറ്റം അവ്യക്തതയാണ് നിലനില്‍ക്കുന്നത്.’ – ഹൈക്കോടതി ദേവസ്വം ബെഞ്ച് വ്യക്തമാക്കി. അതേസമയം 4.99 കോടിരൂപയെ നല്‍കാനാകൂ എന്ന മൂന്‍നിലപാടില്‍ത്തന്നെയാണ് ദേവസ്വം ബോര്‍ഡ്.
അടുത്ത സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതോടെ ഈ ബാധ്യത മുഴുവന്‍ പൊതുജനത്തിന്റെ തലയില്‍ കെട്ടിവയ്‌ക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. ഊരാളുങ്കല്‍ പോലെയുള്ള സ്ഥാപനങ്ങളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ചട്ടങ്ങള്‍ മറികടന്നതാണ് ഇത്രയും വലിയ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഹൈക്കോടതി തുറക്കുന്നതോടെ സര്‍ക്കാരിന് ഇതില്‍ മറുപടി പറയേണ്ടി വരുമെങ്കിലും, അതുവരെ ഭക്തരുടെ കോടിക്കണക്കിന് രൂപയുടെ കണക്കുകള്‍ ഒളിച്ചുവയ്‌ക്കാനാണ് ഭരണകൂടത്തിന്റെ ശ്രമം.















