കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് നാളെ നടക്കും. പശ്ചിമ ബംഗാൾ നിയമസഭയിലെ ആകെ മണ്ഡലങ്ങളുടെഎണ്ണം 294 ആണ്. സംസ്ഥാനത്തെ രാഷ്‌ട്രീയ ഗതിവിഗതികൾ നിർണ്ണയിക്കുന്ന 152 മണ്ഡലങ്ങളിലാണ് നാളെ പോളിംഗ് നടക്കുക. ബിജെപിയും തൃണമൂൽ കോൺഗ്രസും തമ്മിൽ ശക്തമായ പോരാട്ടം നടക്കുന്ന പശ്ചാത്തലത്തിൽ, സംസ്ഥാനത്ത് ആദ്യമായി ബിജെപി അധികാരത്തിൽ വരാൻ സാധ്യതയുണ്ടെന്നാണ് രാഷ്‌ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. ആദ്യഘട്ട വോട്ടെടുപ്പിന് ശേഷം, ഈ മാസം 29-നാണ് രണ്ടാം ഘട്ട പോളിംഗ് നിശ്ചയിച്ചിരിക്കുന്നത്.
തിരഞ്ഞെടുപ്പ് സമാധാനപരമായി നടത്തുന്നതിനായി തിരഞ്ഞെടുപ്പ് കമ്മീഷൻ വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പ്രശ്നബാധിത പ്രദേശങ്ങളിൽ കേന്ദ്ര സേനയെയും സംസ്ഥാന പോലീസിനെയും വ്യാപകമായി വിന്യസിച്ചിട്ടുണ്ട്. സുരക്ഷാ ഭീഷണിയുള്ള ബൂത്തുകളിൽ പ്രത്യേക നിരീക്ഷണമുണ്ടാകും.
മുർഷിദാബാദ്, മാൾഡ തുടങ്ങിയ പ്രധാന മണ്ഡലങ്ങൾ ഉൾപ്പെടുന്നതാണ് ആദ്യഘട്ട വോട്ടെടുപ്പ്. ഈ മേഖലകളിൽ ബിജെപി ശക്തമായ സാന്നിധ്യം ഉറപ്പിച്ചിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഭരണവിരുദ്ധ വികാരവും ബിജെപിയുടെ ചിട്ടയായ പ്രചാരണവും അവർക്ക് ചരിത്രപരമായ വിജയം നൽകിയേക്കുമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട പുതിയ കണക്കുകൾ സംസ്ഥാനത്തെ നിലവിലെ രാഷ്‌ട്രീയ അവസ്ഥയിലേക്ക് വിരൽ ചൂണ്ടുന്നതാണ്. ഒന്നാം ഘട്ടത്തിൽ മത്സരിക്കുന്ന തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥികളിൽ 23 ശതമാനം പേരും ഗുരുതരമായ ക്രിമിനൽ കേസുകളിൽ പ്രതികളാണ്.















