കണ്ണൂര്‍: ഡെന്റല്‍ കോളജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ ആത്മഹത്യയിലേക്ക് നയിച്ച ‘ഇന്‍സ്റ്റന്റ് ഫണ്ട്സ്’ ലോണ്‍ ആപ്പ് നടത്തിപ്പുകാരെ പോലീസ് വിശദമായി ചോദ്യം ചെയ്തു വരുന്നു. നോയിഡയില്‍ നിന്ന് പിടികൂടിയ ഋഷികേഷ് തിവാരി, പ്രശാന്ത് ഖേവല്‍, പ്രകാശ് ജയ് എന്നിവരെയാണ് കണ്ണൂര്‍ പോലീസ് കസ്റ്റഡിയില്‍ വാങ്ങിയത്. കേരളത്തില്‍ നിന്ന് മാത്രം ഏകദേശം 1200-ഓളം പേര്‍ ഈ പ്രത്യേക ആപ്പ് വഴി കടമെടുത്തിട്ടുണ്ടെന്ന് സിറ്റി പോലീസ് കമ്മിഷണര്‍ പി. നിധിന്‍ രാജ് വെളിപ്പെടുത്തി. കൂടുതല്‍ ഇരകളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.
നോയിഡയിലെ ഒരു ഐടി പാര്‍ക്കിന് സമാനമായ സാഹചര്യത്തില്‍ 40-ഓളം ജീവനക്കാരെ വച്ചാണ് ഈ സംഘം പ്രവര്‍ത്തിച്ചിരുന്നത്. ഇരകളെയും അവരുടെ ബന്ധുക്കളെയും വിളിക്കാന്‍ ഫോണിന് പകരം അത്യാധുനികമായ ‘സിം ബോക്‌സുകളാണ്’ ഇവര്‍ ഉപയോഗിച്ചിരുന്നത്. ഇതിലൂടെ യഥാര്‍ത്ഥ ലൊക്കേഷന്‍ മറച്ചുവെക്കാന്‍ ഇവര്‍ക്ക് സാധിച്ചിരുന്നു. നിതിന്‍ രാജിന്റെ അധ്യാപിക നല്‍കിയ പരാതിയാണ് സംഘത്തെ കുടുക്കാന്‍ സഹായിച്ചത്. നിതിന്‍ എടുത്ത വായ്പയുടെ പേരില്‍ അധ്യാപികയുടെ ഫോണിലേക്ക് നിരന്തരം ഭീഷണി സന്ദേശങ്ങളും കോളുകളും വന്നിരുന്നു. ഇത് നിതിനെ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാക്കിയിരുന്നു.
വായ്പ തിരിച്ചടവ് മുടങ്ങിയതിനെത്തുടര്‍ന്ന് ലോണ്‍ മാഫിയ അധ്യാപികയെ ശല്യം ചെയ്ത വിവരം കോളജ് അധികൃതര്‍ അറിഞ്ഞിരുന്നു. ഇക്കാര്യം സംസാരിക്കാന്‍ പ്രിന്‍സിപ്പല്‍ ഓഫീസിലേക്ക് വിളിപ്പിച്ചതിന് പിന്നാലെയാണ് നിതിന്‍ കോളജ് കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടി ജീവനൊടുക്കിയത്.
പ്രതികളില്‍ നിന്ന് പിടിച്ചെടുത്ത സിം ബോക്‌സുകളും സിം കാര്‍ഡുകളും പോലീസ് ശാസ്ത്രീയ പരിശോധനയ്‌ക്ക് വിധേയമാക്കും. സമാനമായ ലോണ്‍ ആപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് പോലീസ് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കൂടുതല്‍ പ്രതികള്‍ക്കായി അന്വേഷണം ഇതര സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കും.















