കാസർകോട്: തൃക്കരിപ്പൂർ എടച്ചാക്കൈ അഴീക്കൽ ജുമാ മസ്ജിദിൽ വെച്ച് പതിനാറുകാരിയെ വിവാഹം ചെയ്ത സംഭവത്തിൽ വരനും ഗ്രാമപഞ്ചായത്ത് അംഗവും ഉൾപ്പെടെ നാല് പേർക്കെതിരെ ചന്തേര പോലീസ് കേസെടുത്തു. പടന്ന സ്വദേശിയായ പ്രവാസി ഷാബിർ ഷെയ്ഖ് (28), പെൺകുട്ടിയുടെ പിതാവ്, വിവാഹത്തിന് കാർമ്മികത്വം വഹിച്ച ഉസ്താദ് റഹ്മത്തുള്ള, പടന്ന ഗ്രാമപഞ്ചായത്ത് അംഗവും മസ്ജിദ് സെക്രട്ടറിയുമായ പി.കെ. താജുദ്ദീൻ എന്നിവർക്കെതിരെയാണ് നിയമനടപടി.
ശൈശവ വിവാഹവുമായി ബന്ധപ്പെട്ട തെളിവുകൾ നശിപ്പിക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും അതിനാൽ ഉന്നത പോലീസ് സംഘം കേസ് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷകൻ അഡ്വ. കുളത്തൂർ ജയ്‌സിങ് ചീഫ് സെക്രട്ടറിക്ക് പരാതി നൽകി. വിവാഹം നടന്നിട്ടില്ലെന്ന് വരുത്തിത്തീർക്കാൻ പെൺകുട്ടിയെ സ്വാധീനിക്കാൻ നീക്കങ്ങൾ നടക്കുന്നുണ്ടെന്ന് പരാതിയിൽ ആരോപിക്കുന്നു. നിലവിലെ പോലീസ് അന്വേഷണം കുറ്റക്കാരെ സംരക്ഷിക്കുന്ന രീതിയിലാണെന്നും, ഉന്നതതലത്തിലുള്ള ഇടപെടലുകൾ വഴി നീതി ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മതപരമായ ചടങ്ങുകൾക്കിടെ നടന്ന ഈ നിയമലംഘനത്തിൽ രാഷ്‌ട്രീയ-സാമൂഹിക നേതാക്കളുടെ പങ്കാളിത്തം ഗൗരവകരമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. പള്ളി രേഖകളിലടക്കം തിരിമറി നടത്താൻ സാധ്യതയുള്ളതിനാൽ കൃത്യമായ തെളിവുകൾ ശേഖരിക്കണമെന്നും കുറ്റവാളികൾക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു.















