ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി (എ.എ.പി) വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന രാജ്യസഭാ എം.പി ഹര്‍ഭജന്‍ സിംഗിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സി.ആര്‍.പി.എഫ് സുരക്ഷ അനുവദിച്ചു. ജലന്ധറിലെ ഹര്‍ഭജന്റെ വസതിക്ക് മുന്നില്‍ എ.എ.പി പ്രവര്‍ത്തകര്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയതിന് പിന്നാലെയാണ് കേന്ദ്ര നീക്കം. രാഘവ് ചദ്ദയ്‌ക്കൊപ്പം എ.എ.പിയില്‍ നിന്ന് ബി.ജെ.പിയിലേക്ക് മാറിയ ആറ് എം.പിമാരില്‍ ഒരാളാണ് മുന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗ്. ഇനി മുതല്‍ ഡല്‍ഹിയിലും പഞ്ചാബിലും സി.ആര്‍.പി.എഫ് കമാന്‍ഡോകള്‍ അദ്ദേഹത്തിന് സുരക്ഷയൊരുക്കും.
ഹര്‍ഭജന് നല്‍കിയിരുന്ന പഞ്ചാബ് പോലീസിന്റെ പത്തോളം ഉദ്യോഗസ്ഥരടങ്ങുന്ന സുരക്ഷാ കവചം ശനിയാഴ്ച സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര സര്‍ക്കാര്‍ സുരക്ഷാ ചുമതല ഏറ്റെടുത്തത്. ഞായറാഴ്ച മുതല്‍ ജലന്ധറിലെ അദ്ദേഹത്തിന്റെ വീടിന് മുന്നില്‍ സി.ആര്‍.പി.എഫ് സേനയെ വിന്യസിച്ചു. ഹര്‍ഭജന്‍ സിംഗ് ബി.ജെ.പിയില്‍ ചേര്‍ന്നതില്‍ പ്രതിഷേധിച്ച് അദ്ദേഹത്തിന്റെ വീടിന്റെ മതില്‍ക്കെട്ടില്‍ ‘ഗദ്ദാര്‍’ (ചതിയന്‍) എന്ന് എ.എ.പി പ്രവര്‍ത്തകര്‍ സ്‌പ്രേ പെയിന്റ് അടിച്ചു. ഹര്‍ഭജനെ കൂടാതെ പാര്‍ട്ടി വിട്ട അശോക് മിത്തല്‍, രാജീന്ദര്‍ ഗുപ്ത എന്നിവരുടെ വീടുകള്‍ക്ക് മുന്നിലും പഞ്ചാബില്‍ പ്രതിഷേധം നടന്നു.
എം.പിമാരുടെ കൂട്ടകൊഴിഞ്ഞുപോക്കിന് പിന്നാലെ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ ഈ ഏഴ് നേതാക്കളെയും ‘ചതിയന്മാര്‍’ എന്ന് വിളിച്ചിരുന്നു. രാജ്യസഭയിലെ എ.എ.പിയുടെ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്ത് നിന്ന് നീക്കിയതിന് പിന്നാലെ രാഘവ് ചദ്ദയും പാര്‍ട്ടി നേതൃത്വവും തമ്മില്‍ കടുത്ത ഭിന്നതയിലായിരുന്നു. തുടര്‍ന്നാണ് രാഘവ് ചദ്ദയുടെ നേതൃത്വത്തില്‍ സന്ദീപ് പഥക്, അശോക് മിത്തല്‍, ഹര്‍ഭജന്‍ സിംഗ്, രാജീന്ദര്‍ ഗുപ്ത, സ്വാതി മലിവാള്‍, വിക്രംജിത് സാഹ്നി എന്നീ ഏഴ് എം.പിമാര്‍ എ.എ.പി വിട്ട് ബി.ജെ.പിയില്‍ ലയിച്ചത്. ആം ആദ്മി പാര്‍ട്ടി അതിന്റെ മൂല്യങ്ങളില്‍ നിന്ന് വ്യതിചലിച്ചുവെന്ന് ആരോപിച്ചാണ് ഇവര്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്.















