ടെഹ്റാൻ: അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന ചർച്ചകളിൽ മധ്യസ്ഥത വഹിക്കാനുള്ള പാകിസ്ഥാന്റെ നീക്കങ്ങൾക്കെതിരെ കടുത്ത വിമർശനവുമായി ഇറാൻ. ചർച്ചകൾക്ക് ചുക്കാൻ പിടിക്കാൻ ഇസ്‌ലാമാബാദിന് ആവശ്യമായ വിശ്വാസ്യതയില്ലെന്നും. പാകിസ്ഥാൻ അനുയോജ്യമായ മധ്യസ്ഥനല്ലെന്നും ഇറാനിയൻ പാർലമെന്റ് അംഗം ഇബ്രാഹിം റെസായി തുറന്നടിച്ചു.
ഇറാനിലെ നാഷണൽ സെക്യൂരിറ്റി ആൻഡ് ഫോറിൻ പോളിസി കമ്മീഷൻ വക്താവ് കൂടിയായ റെസായി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെയാണ് പാകിസ്ഥാനെതിരെ ആഞ്ഞടിച്ചത്. പാകിസ്ഥാൻ ഇറാന്റെ നല്ലൊരു അയൽരാജ്യമാണെങ്കിലും, അമേരിക്കൻ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന നിലപാടാണ് അവർ സ്വീകരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. “അമേരിക്ക ആദ്യം പാകിസ്ഥാന്റെ നിർദ്ദേശം സ്വീകരിക്കുകയും പിന്നീട് വാക്കിൽ നിന്ന് പിന്മാറുകയും ചെയ്തു എന്ന കാര്യം ലോകത്തോട് പറയാൻ പാകിസ്ഥാൻ തയ്യാറല്ല,” റെസായി പറഞ്ഞു.
ലെബനൻ വിഷയത്തിലോ ഇറാന്റെ മരവിപ്പിച്ച ആസ്തികളുടെ കാര്യത്തിലോ അമേരിക്ക നൽകിയ വാഗ്ദാനങ്ങൾ ലംഘിച്ചതിനെക്കുറിച്ച് അവർ മിണ്ടുന്നില്ല. ഒരു മധ്യസ്ഥൻ നിഷ്പക്ഷനായിരിക്കണം, അല്ലാതെ എപ്പോഴും ഒരു വശത്തേക്ക് മാത്രം ചായുന്നവനാകരുത്— അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി പാകിസ്ഥാൻ സന്ദർശിച്ചതിന് പിന്നാലെയാണ് റെസായിയുടെ ഈ പരാമർശങ്ങൾ വന്നത്. സമാധാന ചർച്ചകൾക്കായി യുഎസ് പ്രതിനിധി സംഘം എത്തുന്നതുവരെ കാത്തുനിൽക്കാതെയാണ് അരാഗ്‌ചി മടങ്ങിയത്.
ഇരുവിഭാഗങ്ങളും തമ്മിലുള്ള ചർച്ചകൾക്കായി പാകിസ്ഥാൻ സമ്മർദ്ദം ചെലുത്തുന്നുണ്ട്. എന്നാൽ, സൗദി അറേബ്യയുമായുള്ള പ്രതിരോധ കരാർ നിലവിലുള്ളതിനാൽ, ഒരു യുദ്ധമുണ്ടായാൽ അതിലേക്ക് വലിച്ചിഴയ്‌ക്കപ്പെടാതിരിക്കാനുള്ള പാകിസ്ഥാന്റെ തന്ത്രമാണിതെന്ന് നിരീക്ഷകർ വിലയിരുത്തുന്നു.
ഫെബ്രുവരി 28-ന് സംഘർഷം ആരംഭിച്ചതിന് ശേഷം ഇറാൻ, സൗദി അറേബ്യയെ ആക്രമിച്ചിരുന്നു. നാറ്റോ സഖ്യത്തിന് സമാനമായ രീതിയിൽ, ‘ഒരാൾക്ക് നേരെയുള്ള ആക്രമണം എല്ലാവർക്കും നേരെയുള്ള ആക്രമണം’ എന്ന കരാറാണ് ഇസ്‌ലാമാബാദും റിയാദും തമ്മിലുള്ളത്.
അതേസമയം, പാക് സൈനിക മേധാവി അസിം മുനീർ ഒറ്റുക്കാരനാണെന്നും ഇറാൻ സമാധാന ചർച്ചകളിൽ നിന്ന് മാറ്റിനിർത്തണമെന്നും യുഎസ് ഇൻ്റലിജൻസ് ഏജൻസിയും ട്രംപിന് റിപ്പോർട്ട് നൽകിയിട്ടുണ്ട്.















