കൊച്ചി : കഞ്ചാവിന്റെ ഉപയോഗം നിയമവിധേയമാക്കണമെന്ന് മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ബിജു പ്രഭാകര്‍ ആവശ്യപ്പെട്ടു. മദ്യപാനം ഉണ്ടാക്കുന്ന ശല്യംമാത്രമേ കഞ്ചാവുപയോഗിക്കുമ്പോഴും സംഭവിക്കൂ എന്നും വിദേശരാജ്യങ്ങളില്‍ കഞ്ചാവ് നിയമവിധേയമാണെന്നും ബിജു പ്രഭാകര്‍ പറഞ്ഞു.
“വിദേശരാജ്യങ്ങൾ കഞ്ചാവ് ഉപയോഗം നിയമവിധേയമാക്കിയിട്ടുണ്ട്. ആംസ്റ്റര്‍ഡാമില്‍ കഞ്ചാവിനായുള്ള കഫേകളുണ്ട്. ഇംഗ്ലണ്ടില്‍ ഇതൊന്നും കുറ്റമല്ല. എംഡിഎംഎപോലുള്ള രാസലഹരി ഉപയോഗിച്ചാല്‍ പിന്നീട് അതില്‍ നിന്നൊരു മടങ്ങിവരവുണ്ടാകില്ല. മദ്യപാനംമൂലം ആളുകളുടെ കരള്‍ നശിക്കുന്നുണ്ട്. അത്തരം ശല്യങ്ങളേ കഞ്ചാവും ചെയ്യൂ എന്നതിനാലാണ് നിയമവിധേയമാക്കാന്‍ മുൻപ് സര്‍ക്കാരില്‍ നോട്ട് സമര്‍പ്പിച്ചത് “: ബിജു പ്രഭാകര്‍ വ്യക്തമാക്കി.
“വിദേശ രാജ്യങ്ങളിലുള്ളവർ മദ്യപിക്കും. റഷ്യക്കാരാണെങ്കിൽ രാവിലെ മുതൽ വോഡ്ക കുടിക്കും. നമ്മുടെ നാട്ടില്‍ മദ്യപിച്ചുകഴിഞ്ഞാല്‍ തറയില്‍ വീഴണമെന്നാണ്. റെസ്‌പോണ്‍സിബിള്‍ ഡ്രിങ്കിങ് പോലെതന്നെ റെസ്പോൺസിബിൾ കഞ്ചാവടിയും പഠിപ്പിക്കേണ്ടിവരും . കള്ളും വൈനും ബിയറും വ്യാപകമാക്കിക്കൊണ്ട് ലഹരിമരുന്നുപയോഗം തടയണം” ബിജു പ്രഭാകര്‍ പറഞ്ഞു.
ഒരു സ്വകാര്യ ന്യൂസ് ചാനലിന്റെ അഭിമുഖത്തിലാണ് ബിജു പ്രഭാകര്‍ ഇങ്ങിനെ പറഞ്ഞത്.
സംസ്ഥാനത്തെ പൊതുമരാമത്തു വകുപ്പില്‍ വലിയ അഴിമതി നടക്കുന്നുണ്ടെന്നും അതൊന്നും ആരും അറിയുകയോ ചര്‍ച്ച ചെയ്യുകയോ ചെയ്യുന്നില്ലെന്നും ബിജു പ്രഭാകര്‍ ആരോപിച്ചു. 230 കോടിയുടെ റോഡ് നിര്‍മിക്കാന്‍ കരാര്‍ ലഭിച്ച കമ്പനിക്ക് 65 കോടി ലാഭമുണ്ടാകുന്നതരത്തില്‍ പാറമട വ്യവസ്ഥകള്‍ തിരുത്തിയെന്നും ബിജു പ്രഭാകര്‍ വെളിപ്പെടുത്തി. ആ ഫയല്‍ പരിശോധിച്ച് തൊണ്ണൂറ്റിയൊന്നാം ദിവസം തന്നെ സ്ഥലം മാറ്റിയെന്നും ആരോപണത്തിലുണ്ട്. സെക്രട്ടറിമാര്‍ ആറുമാസം ചായ കുടിക്കാന്‍ ആറു ലക്ഷം രൂപ ചെലവഴിച്ചത് വലിയ വാര്‍ത്തയായപ്പോള്‍ 65 കോടി രൂപ അടിച്ചുമാറ്റിയത് ആരും അറിയുന്നില്ലെന്നും ബിജു പ്രഭാകർ പറഞ്ഞു.















