ധാക്ക: ബംഗ്ലാദേശില്‍ അഞ്ചാംപനി പടര്‍ന്നുപിടിക്കുന്നതിനെത്തുടര്‍ന്ന് വന്‍ ആരോഗ്യപ്രതിസന്ധി. മാര്‍ച്ച് പകുതിയോടെ ആരംഭിച്ച രോഗവ്യാപനത്തില്‍ ഇതുവരെ 250-ലധികം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. രാജ്യത്തെ 64 ജില്ലകളില്‍ 58-ലും രോഗം സ്ഥിരീകരിച്ചതായാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്. മരണപ്പെട്ടവരില്‍ ഭൂരിഭാഗവും 14 വയസ്സില്‍ താഴെയുള്ള കുട്ടികളാണ്. മുന്‍ ഭരണകൂടത്തിന്റെ കാലത്തുണ്ടായ നയപരമായ വീഴ്ചകളാണ് ഈ പ്രതിസന്ധിക്ക് കാരണമെന്ന് ആരോഗ്യരംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
2017-23 കാലഘട്ടത്തില്‍ ഏകദേശം 90 ശതമാനത്തിന് മുകളിലായിരുന്ന വാക്സിനേഷന്‍ നിരക്ക്, 2025 ആയപ്പോഴേക്കും 59.6 ശതമാനത്തിലേക്ക് കൂപ്പുകുത്തി. രാഷ്‌ട്രീയ അസ്ഥിരതയും കോവിഡ് പ്രതിസന്ധിയും പ്രതിരോധ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചതാണ് രോഗം ഇത്രത്തോളം പടരാന്‍ ഇടയാക്കിയത്. രോഗവ്യാപനത്തിന് കാരണമായ ഭരണപരമായ പരാജയങ്ങള്‍ ചൂണ്ടിക്കാട്ടി മുന്‍ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസിനും ഇടക്കാല സര്‍ക്കാരിലെ മറ്റ് അംഗങ്ങള്‍ക്കും എതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു.
അഭിഭാഷകനായ എം. അഷ്റഫുള്‍ ഇസ്ലാമാണ് ഹര്‍ജി നല്‍കിയത്. മുഹമ്മദ് യൂനുസ്, ആസിഫ് നസ്രുള്‍, സയ്യിദ റിസ്വാന ഹസന്‍ ഉള്‍പ്പെടെയുള്ള മുന്‍ ഉപദേഷ്ടാക്കള്‍ രാജ്യം വിടുന്നത് തടയണം, സര്‍ക്കാര്‍ നിയന്ത്രണത്തിലായിരുന്ന വാക്സിനേഷന്‍ പദ്ധതി സ്വകാര്യ മേഖലയിലേക്ക് മാറ്റാനുള്ള നീക്കം ദുരൂഹവും നിയമവിരുദ്ധവുമാണ്, വാക്സിനേഷന്‍ നിരക്ക് കുറഞ്ഞതിനെക്കുറിച്ച് ഉന്നതതല അന്വേഷണം വേണം എന്നിങ്ങനെയാണ് ഹര്‍ജിയിലെ പ്രധാന ആരോപണങ്ങള്‍.
വിഷയം ഗൗരവമായി പരിഗണിച്ച കോടതി, രോഗവ്യാപനം തടയുന്നതില്‍ പരാജയപ്പെട്ടത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കാന്‍ നിലവിലെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. നിലവില്‍ സ്വീകരിച്ചിട്ടുള്ള പ്രതിരോധ നടപടികളെക്കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ടും കോടതി തേടിയിട്ടുണ്ട്. അഞ്ചാംപനി ബാധിച്ചവരില്‍ 91 ശതമാനവും കുട്ടികളായതിനാല്‍ അടിയന്തര ഇടപെടല്‍ വേണമെന്നാണ് സന്നദ്ധ സംഘടനകളുടെ ആവശ്യം.















