ന്യൂഡൽഹി: വിയറ്റ്നാം പ്രസിഡന്റായി ചുമതലയേറ്റ ശേഷമുള്ള ടോ ലാമിന്റെ ആദ്യ പ്രധാന വിദേശ സന്ദർശനം ഇന്ത്യയിലേക്ക്. മെയ് 5 മുതൽ 7 വരെ നീണ്ടുനിൽക്കുന്ന സന്ദർശനത്തിൽ, ഇന്ത്യയും റഷ്യയും സംയുക്തമായി വികസിപ്പിച്ച ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലുകൾ വാങ്ങുന്നതിനുള്ള നിർണ്ണായക കരാറിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ചേക്കും.
ഏകദേശം 5,800 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഈ കരാർ വിയറ്റ്നാമിന്റെ സമീപകാലത്തെ ഏറ്റവും വലിയ പ്രതിരോധ ഇടപാടുകളിൽ ഒന്നായിരിക്കും. സമുദ്ര സുരക്ഷ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി തീരദേശ പ്രതിരോധത്തിനായുള്ള ബ്രഹ്മോസ് മിസൈൽ ബാറ്ററികൾ, പരിശീലനം, സാങ്കേതിക സഹായം എന്നിവ ഈ പാക്കേജിൽ ഉൾപ്പെടുന്നു. കരാർ യാഥാർത്ഥ്യമായാൽ ഫിലിപ്പീൻസിനും തായ്‌ലൻഡിനും ശേഷം ബ്രഹ്മോസ് സ്വന്തമാക്കുന്ന മൂന്നാമത്തെ തെക്കുകിഴക്കൻ ഏഷ്യൻ രാജ്യമായി വിയറ്റ്നാം മാറും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം എത്തുന്ന ടോ ലാം, മെയ് 6-ന് രാഷ്‌ട്രപതി ഭവനിൽ നടക്കുന്ന ഔദ്യോഗിക സ്വീകരണ ചടങ്ങിൽ പങ്കെടുക്കും. തുടർന്ന് പ്രധാനമന്ത്രിയുമായി പ്രതിരോധം, വ്യാപാരം തുടങ്ങിയ മേഖലകളിൽ ഉഭയകക്ഷി ചർച്ചകൾ നടത്തും. വിയറ്റ്നാം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറി കൂടിയായ അദ്ദേഹത്തോടൊപ്പം മന്ത്രിമാരും പ്രമുഖ ബിസിനസ് പ്രതിനിധികളും ഇന്ത്യയിലെത്തുന്നുണ്ട്. ഡൽഹിയിലെ ഔദ്യോഗിക പരിപാടികൾക്ക് ശേഷം അദ്ദേഹം ബോധ് ഗയ, മുംബൈ എന്നിവിടങ്ങളും സന്ദർശിക്കും. തെക്കൻ ചൈനാ കടലിൽ ചൈനയുടെ സ്വാധീനം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, ഇന്ത്യയും വിയറ്റ്നാമും തമ്മിലുള്ള ഈ പ്രതിരോധ സഹകരണം ഏഷ്യൻ മേഖലയിൽ വലിയ തന്ത്രപരമായ പ്രാധാന്യമർഹിക്കുന്നു















