കൊച്ചി: വിശ്വസംവാദ കേന്ദ്രം ഏർപ്പെടുത്തിയ ഈ വർഷത്തെ പ്രൊഫ. എം.പി. മന്മഥൻ സ്മാരക മാധ്യമ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ദൃശ്യമാധ്യമ വിഭാഗത്തിൽ ജനം ടിവി കൊച്ചി ബ്യൂറോ ചീഫ് ജിജീഷ് കരുണാകരനും, അച്ചടിമാധ്യമ വിഭാഗത്തിൽ കേരള കൗമുദി സ്പെഷ്യൽ കറസ്പോണ്ടന്റ് എം.എസ്. സജീവനുമാണ് പുരസ്കാരത്തിന് അർഹരായത്.
പ്രതിസന്ധികളെ അതിജീവിച്ച് മാതൃകാപരമായ ജീവിതം നയിക്കുന്ന ഒരു സ്ത്രീയെക്കുറിച്ചുള്ള റിപ്പോർട്ടാണ് ജിജീഷ് കരുണാകരനെ അവാർഡിന് അർഹനാക്കിയത്. കേരള കൗമുദിയിലെ മികവാർന്ന പ്രവർത്തനങ്ങൾ പരിഗണിച്ച് എം.എസ്. സജീവനും പുരസ്കാരം സ്വന്തമാക്കി. 15,000 രൂപയും ശിൽപവുമാണ് ജേതാക്കൾക്ക് ലഭിക്കുന്നത്. മുതിർന്ന മാധ്യമപ്രവർത്തകരായ കെ.എൻ.ആർ. നമ്പൂതിരി, ജി.കെ. സുരേഷ് ബാബു, വി. റജികുമാർ എന്നിവരടങ്ങിയ ജൂറിയാണ് ജേതാക്കളെ തിരഞ്ഞെടുത്തത്.
ഈ മാസം 7-ാം തീയതി വൈകുന്നേരം 5:30-ന് എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമിൽ വെച്ച് നടക്കുന്ന നാരദ ജയന്തി ആഘോഷത്തിൽ പുരസ്കാരങ്ങൾ സമ്മാനിക്കും.















