കൊൽക്കത്ത: പണക്കൊഴുപ്പിനും അധികാര ഗർവിനും രാഷ്‌ട്രീയക്കളിക്കുമിടയിൽ ജനാധിപത്യത്തിന്റെ മാറ്റ് തെളിയിക്കുന്ന ഒരു വാർത്തയാണ് പശ്ചിമ ബംഗാളിലെ ഔസ്ഗ്രാമിൽ നിന്ന് വരുന്നത്. ഇന്നലെ വരെ നാല് വീടുകളിൽ പാത്രം കഴുകിയും അടുക്കളപ്പണി ചെയ്തും ഉപജീവനമാർഗ്ഗം കണ്ടെത്തിയിരുന്ന കലിത മാജി എന്ന സാധാരണക്കാരി ഇനി ബംഗാൾ നിയമസഭയിൽ ജനശബ്ദമാകും.
തൃണമൂൽ കോൺഗ്രസിന്റെ കരുത്തനായ സ്ഥാനാർത്ഥി ശ്യാമപ്രസന്ന ലാഹിരിയെ 12,000-ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ തറപറ്റിച്ചാണ് കലിത മാജി നിയമസഭയിലേക്ക് ടിക്കറ്റെടുത്തത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി മറ്റുള്ളവരുടെ വീടുകളിൽ ജോലി ചെയ്താണ് കലിത തന്റെ കുടുംബം പോറ്റിയിരുന്നത്. മാസത്തിൽ വെറും 2500 രൂപ മാത്രം സമ്പാദിച്ചിരുന്ന അവർ, കടുത്ത ദാരിദ്ര്യത്തോടും കഷ്ടപ്പാടുകളോടും മല്ലിട്ടാണ് രാഷ്‌ട്രീയപ്രവർത്തനം നടത്തിയത്. ഔസ്ഗ്രാം നിയോജകമണ്ഡലത്തിൽ നിന്ന് കലിത നേടിയ 1,07,692 വോട്ടുകൾ സാധാരണക്കാർക്ക് അവരിലുള്ള വിശ്വാസത്തിന്റെ അടയാളമാണ്.
ഇത് കലിതയുടെ ആദ്യ പോരാട്ടമായിരുന്നില്ല. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിലും ബിജെപി അവർക്ക് സീറ്റ് നൽകിയിരുന്നു. അന്ന് 41% വോട്ടുകൾ നേടി മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും ചെറിയ ഭൂരിപക്ഷത്തിന് പരാജയപ്പെട്ടു. എന്നാൽ ആ തോൽവിയിൽ തളരാതെ, തന്റെ മണ്ഡലത്തിലെ ജനങ്ങൾക്കിടയിൽ വീടുതോറും കയറിയിറങ്ങി പ്രവർത്തിച്ച കലിതയ്‌ക്ക് ഇത്തവണ ജനം മധുരം നൽകി.
ആഡംബര വാഹനങ്ങളോ പണമോ ഇല്ലാതെ, സാധാരണക്കാർക്കിടയിൽ നിന്ന് സാധാരണക്കാരിയായി ജയിച്ചുകയറിയ കലിത മാജിയുടെ വിജയം വരുംതലമുറയ്‌ക്ക് വലിയൊരു ആവേശമാണ്.















