മുംബൈ: ഏപ്രിൽ 27 ന് മീര റോഡിൽ നടന്ന “ലോൺ വുൾഫ്” ഭീകരാക്രമണത്തെക്കുറിച്ചുള്ള അന്വേഷണം സുപ്രധാന വഴിത്തിരിവിൽ. 31 കാരനായ പ്രതി സെയ്ബ് സുബൈർ അൻസാരിയുടെ ആദ്യ വിവാഹവുമായി ബന്ധപ്പെട്ട നിർണ്ണായക വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
അഫ്ഗാൻ വംശജയാണ് യുവാവിന്റെ മുൻ ഭാര്യ. ഇവരാണ് യുവാവിൽ ഭീകരവാദ ആശയങ്ങൾ കുത്തിവെച്ചതെന്നാണ് കണ്ടെത്തൽ. കഴിഞ്ഞ ദിവസം പ്രതിയുടെ കസ്റ്റഡിയുമായി ബന്ധപ്പെട്ട് താനെ പൊലീസ് സമർപ്പിച്ച ഹർജിയിലാണ് ഗുരുതരമായ വിവരങ്ങളുളളത്.
വർഷങ്ങളോളം അൻസാരിയും കുടുംബവും അമേരിക്കയിലായിരുന്നു. 2023 ൽ അഫ്ഗാൻ വംശജയായ ഒരു അമേരിക്കൻ യുവതിയെ സുബൈർ അൻസാരി വിവാഹം കഴിച്ചിരുന്നു. ഈ യുവതിക്ക് അന്താരാഷ്‌ട്ര ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്നാണ് നിഗമനം. 2025ൽ ഇരുവരും ഇന്ത്യയിൽ എത്തി. അധികം വൈകാതെ വിവാഹ ബന്ധം തകർന്നു. എന്നാൽ ഈ യുവതി ഇപ്പോൾ ഇന്ത്യയിലുണ്ടോ അതോ യുഎസിലേക്ക് തിരിച്ചു പോയോ എന്ന കാര്യം വ്യക്തമല്ല.
ആക്രമണത്തിന് പിന്നാലെ , നയാ നഗറിലെ വാടക വീടിൽ നടത്തിയ റെയ്ഡിൽ ഭീകരസ്വഭാവമുള്ള ഡിജിറ്റൽ തെളിവുകൾ ഏജൻസികൾ കണ്ടെടുത്തിരുന്നു. പ്രധാനമായും ഐസിസ് ബന്ധമുള്ള രേഖകളാണ് ലഭിച്ചത്. അൻസാരിയുടെ ഫോണും ലാപ്ടോപ്പും അടക്കമുള്ള ഡിജിറ്റൽ ഉപകരണങ്ങളുടെ ഫോറസിക്ക് പരിശോധനയിൽ കൂടുതൽ തെളിവുകൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.
അതേസമയം, അൻസാരി തീവ്രവാദിയല്ലെന്നും ഗുരുതരമായ മാനസിക രോഗമുള്ള വ്യക്തിയാണെന്നുമാണ് പ്രതിഭാഗം അഭിഭാഷകൻ വഹാബ് ഖാന്റെ വാദം. അൻസാരിക്ക് സ്കീസോഫ്രീനിയ രോഗിയാണെന്നും യുഎസിൽ ചികിത്സ തേടിയെന്നും അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. ഈ അവകാശവാദങ്ങൾ പരിശോധിക്കാൻ മെഡിക്കൽ ബോർഡിന് രൂപം നൽകാൻ പ്രത്യേക യുഎപിഎ കോടതി ഉത്തരവിട്ടു. തിങ്കളാഴ്ചയാണ് സുബൈർ അൻസാരിയെ താനെയിലെ പ്രത്യേക യുഎപിഎ കോടതിയിൽ ഹാജരാക്കിയത്. അന്വേഷണ സംഘത്തിന്റെ ആവശ്യപ്രകാരം പ്രതിയുടെ കസ്റ്റഡി മെയ് 11 വരെ നീട്ടി.















