തിരുവനന്തപുരം: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ നിർണ്ണായക രാഷ്‌ട്രീയ പ്രതികരണവുമായി ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. മഞ്ചേശ്വരത്ത് തനിക്കുണ്ടായ പരാജയം അപ്രതീക്ഷിതമാണെങ്കിലും, കേരള രാഷ്‌ട്രീയത്തിൽ ബിജെപി നിർണ്ണായക ശക്തിയായി മാറിയെന്നതിന്റെ തെളിവാണ് ഈ തെരഞ്ഞെടുപ്പ് ഫലമെന്ന് അദ്ദേഹം അവകാശപ്പെട്ടു.
“ഇനി ബിജെപി ഇല്ലാതെ കേരള രാഷ്‌ട്രീയത്തിന് മുന്നോട്ട് പോകാനാകില്ല എന്ന സന്ദേശമാണ് ഈ തെരഞ്ഞെടുപ്പ് ഫലം നൽകുന്നത്. ഭരണകക്ഷിക്കെതിരായി ഇത്രയും വലിയ ജനവികാരം ഉണ്ടാകുമ്പോൾ അതിന്റെ പ്രയോജനം പൊതുവേ പ്രതിപക്ഷത്തിനാണ് ലഭിക്കാറുള്ളത്. ആ സാഹചര്യത്തിലും ഞങ്ങളുടെ പാർട്ടിയിൽ നിന്നും മൂന്ന് പേർ സഭയിലേക്ക് ജയിച്ചുകയറിയത് വലിയ മാറ്റം തന്നെയാണ്,” സുരേന്ദ്രൻ വ്യക്തമാക്കി. സംസ്ഥാനത്താകെ വീശിയടിച്ച യുഡിഎഫ് തരംഗം ഇല്ലായിരുന്നുവെങ്കിൽ ബിജെപിക്ക് കൂടുതൽ സീറ്റുകൾ ലഭിക്കുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മഞ്ചേശ്വരത്തെ പരാജയത്തിന് പിന്നിൽ കൃത്യമായ വോട്ട് കച്ചവടം നടന്നിട്ടുണ്ട്. എൽ ഡി എഫ് മഞ്ചേശ്വരത്ത് പകുതിയിലേറെ വോട്ട് യു ഡി എഫിന് മറിച്ച് നൽകി. പരാജയപ്പെട്ടുവെന്ന് കരുതി രാഷ്‌ട്രീയത്തിൽ നിന്ന് മാറിനിൽക്കില്ലെന്ന് കെ. സുരേന്ദ്രൻ വ്യക്തമാക്കി.
2001 മുതൽ ജനങ്ങളുമായുള്ള ബന്ധം തനിക്കുണ്ടെന്നും, ഒരു തെരഞ്ഞെടുപ്പിലെ പരാജയം പ്രവർത്തനങ്ങളിൽ നിന്ന് പിന്നോട്ട് പോകാനുള്ള കാരണമാകില്ലെന്നും അദ്ദേഹം പറഞ്ഞു. വരും വർഷങ്ങളിൽ കേരള രാഷ്‌ട്രീയത്തിലെ ബിജെപിയുടെ പങ്ക് കൂടുതൽ ശക്തമാകുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.















