തിരുവനന്തപുരം: പ്രശസ്ത കവിയും സാഹിത്യനിരൂപകനും ഭാഷാപണ്ഡിതനും പത്മശ്രീ പുരസ്‌കാരജേതാവുമായ പി. നാരായണക്കുറുപ്പിന്റെ നിര്യാണത്തിൽ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് അനുശോചനം രേഖപ്പെടുത്തി. മലയാള ഭാഷയ്‌ക്കും സാഹിത്യത്തിനും അദ്ദേഹം നൽകിയ വിലമതിക്കാനാകാത്ത സംഭാവനകൾ എന്നും സ്മരിക്കപ്പെടുമെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ (ചുമതല) ശ്രീകല ആർ. പുറത്തിറക്കിയ അനുശോചന സന്ദേശത്തിൽ വ്യക്തമാക്കി.
കവിത, സാഹിത്യനിരൂപണം, ഗവേഷണം, ഭാഷാപഠനം തുടങ്ങി വിവിധ മേഖലകളിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച പി. നാരായണക്കുറുപ്പ്, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ എഡിറ്ററായും സേവനമനുഷ്ഠിച്ചിരുന്നു. ആ കാലയളവിൽ സ്ഥാപനത്തിന്റെ പ്രസാധന-ഗവേഷണ പ്രവർത്തനങ്ങൾക്കും ഭാഷാവികസന പദ്ധതികൾക്കും അദ്ദേഹം നൽകിയ നേതൃത്വം ശ്രദ്ധേയമായിരുന്നുവെന്ന് അനുശോചന സന്ദേശത്തിൽ പറയുന്നു.
‘മലയാളവൃത്തപഠനം’ (SIL 3730), ‘കവിയും കവിതയും’ (SIL 2088) എന്നീ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഗ്രന്ഥങ്ങളുടെ രചയിതാവ് കൂടിയായിരുന്ന അദ്ദേഹം വൈയാകരണനും വിവർത്തകനുമായി ശ്രദ്ധേയനായിരുന്നു. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിലും സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ടിലും റിസർച്ച് ഓഫീസറായി പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം ഗവേഷണരംഗത്തും സവിശേഷ സംഭാവനകൾ നൽകിയിട്ടുണ്ട്.
കവിതാസമാഹാരങ്ങളും നിരൂപണഗ്രന്ഥങ്ങളും ഉൾപ്പെടെ 25-ഓളം കൃതികളുടെ സ്രഷ്ടാവായ പി. നാരായണക്കുറുപ്പിന്റെ രചനകൾ മലയാള സാഹിത്യത്തിന് സമ്പന്നമായ സംഭാവനകളാണ് നൽകിയതെന്നും ഇൻസ്റ്റിറ്റ്യൂട്ട് ചൂണ്ടിക്കാട്ടി.
അദ്ദേഹത്തിന്റെ വിയോഗം മലയാള ഭാഷാ-സാഹിത്യ ലോകത്തിനും കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിനും നികത്താനാകാത്ത നഷ്ടമാണെന്ന് അനുശോചന സന്ദേശത്തിൽ രേഖപ്പെടുത്തി. പി. നാരായണക്കുറുപ്പിന് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ആദരാഞ്ജലികൾ അർപ്പിക്കുകയും കുടുംബാംഗങ്ങളുടെയും സാഹിത്യലോകത്തിന്റെയും ദുഃഖത്തിൽ പങ്കുചേരുകയും ചെയ്തു.















