കൊൽക്കത്ത: പശ്ചിമബംഗാളിൽ അസൻസോളിൽ വർഷങ്ങളായി അടഞ്ഞുകിടന്ന ദുർഗ്ഗാക്ഷേത്രം ബിജെപി വിജയത്തിന് പിന്നാലെ തുറന്നു കൊടുത്തു. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ ടിഎംസി ഗുണ്ടകളുടെ ആക്രമണത്തെ തുടർന്നാണ് ക്ഷേത്രം അടച്ചു പൂട്ടിയത്. ക്ഷേത്രം വീണ്ടും തുറക്കുമെന്നത് ബിജെപി സ്ഥാനാർത്ഥി കൃഷ്ണേന്ദു മുഖർജിയുടെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. ഫലം പ്രഖ്യാപനം വന്നതിന് പിന്നാലെ മാ ദുർഗയ്‌ക്കും ജനങ്ങൾക്കും നൽകിയ വാക്ക് പാലിക്കുകയായിരുന്നു.
ശ്രീ ശ്രീ ദുർഗ്ഗാമാതാ ചാരിറ്റബിൾ ട്രസ്റ്റ് കൈകാര്യം ചെയ്യുന്ന ഈ ക്ഷേത്രത്തി ദുർഗ്ഗാ പൂജ, ലക്ഷ്മി പൂജ തുടങ്ങിയ ഉത്സവങ്ങളിൽ മാത്രമേ ഭക്തർക്ക് പ്രവേശനമുണ്ടായിരുന്നുള്ളൂ. ശംഖനാദങ്ങളും മണിമുഴക്കിയുമാണ് ഗ്രാമവാസികൾ സന്തോഷം പങ്കുവെച്ചത്. 2021-ലെ തിരഞ്ഞെടുപ്പിന് ശേഷം ടിഎംസിയിൽ നിന്നും തങ്ങൾ ഭീഷണി നേരിട്ടതായും ക്ഷേത്രത്തിൽ ആരാധന നടത്താൻ ഭയപ്പെട്ടിരുന്നതായും പ്രദേശവാസികൾ സാക്ഷ്യപ്പെടുത്തുന്നു. എന്നാൽ ബിജെപിയുടെ വൻ വിജയത്തോടെ തങ്ങൾക്ക് ആത്മവിശ്വാസം ലഭിച്ചുവെന്നും അത്യാവേശത്തോടെയാണ് ഇന്ന് ക്ഷേത്രം ശുചീകരിച്ച് പൂജകൾ പുനരാരംഭിച്ചതെന്നും പ്രദേശവാസികൾ പറഞ്ഞു.
അൻസോൾ ഉൾപ്പെടുന്ന പശ്ചിം ബർധമാൻ ജില്ലയിൽ ഒമ്പത് നിയമസഭാ സീറ്റുകളും കരസ്ഥമാക്കിയാണ് ബിജെപി ഉജ്ജ്വല വിജയം നേടിയത്. ബിജെപി ഭരണത്തിന് കീഴിൽ ബംഗാളിൽ മാറ്റം തുടങ്ങിയെന്ന് ബിജെപി നേതാവ് നിലു ചക്രവർത്തി പറഞ്ഞു. തൃണമൂൽ സർക്കാർ പൂർണ്ണമായും ഹിന്ദു വിരുദ്ധമായിരുന്നു പൂജകൾക്ക് അനുമതിയുണ്ടായിരുന്നില്ല. ദുർഗ്ഗാ പൂജയ്‌ക്കും കാളി പൂജയ്‌ക്കുമല്ലാതെ മറ്റൊരു പൂജയ്‌ക്കും പഴയ സർക്കാർ അനുമതി നൽകിയിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി
ബംഗാളിൽ 293 സീറ്റുകളിൽ 206 എണ്ണം നേടിയാണ് മമതയുടെ 15 വർഷം നീണ്ട ദുർഭരണത്തിന് അന്ത്യം കുറിച്ചത്. ബംഗാളിന്റെ രക്തത്തിൽ അലിഞ്ഞു ചേർന്ന ദുർഗാപൂജയടക്കമുള്ള ആഘോഷങ്ങൾക്ക് മമത സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും നിരോധനങ്ങളും ബംഗാൾ ജനതയെ ശ്വാസം മുട്ടിച്ചിരുന്നു. വികസനത്തോടൊപ്പം വിശ്വാസ സംരക്ഷണവും ബിജെപിയുടെ പ്രധാന തെരഞ്ഞെടുപ്പ് മുദ്രാവാക്യമായിരുന്നു. ബംഗാളിന്റെ സാസ്കാരികവും ആത്മീയവുമായ തിരിച്ചുവരവ് കൂടിയാണ് ഇതിലൂടെ ബിജെപി ലക്ഷ്യംവെക്കുന്നത്.















