കൊൽക്കത്ത: പശ്ചിമബംഗാളിലെ ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ അടുത്ത സഹായിയെ തൃണമൂൽ ഗുണ്ടകൾ വെടിവെച്ചു കൊലപ്പെടുത്തി. സുവേന്ദു അധികാരിയുടെ പേഴ്സണൽ അസിസ്റ്റന്റ് ആയ ചന്ദ്രനാഥ് റാഥ് ആണ് കൊല്ലപ്പെട്ടത്.
ബുധനാഴ്ച രാത്രി 10.30 ഓടെ നോർത്ത് 24 പർഗനാസിലെ മധ്യഗ്രാമിലാണ് ക്രൂരമായ സംഭവം. ചന്ദ്രനാഥിന്റെ കാറിനെ പിന്തുടർന്നെത്തിയ തൃണമൂൽ ഗുണ്ടാസംഘം വാഹനം തടഞ്ഞ് വെടിവെക്കുകയായിരുന്നു. നെഞ്ചിൽ വെടിയേറ്റ അദ്ദേഹം സംഭവ സ്ഥലത്ത് തന്നെ മരിച്ചു. പരിക്കേറ്റ ഡ്രൈവർ ചികിത്സയിലാണ്.
മോട്ടോർ സൈക്കിളിലാണ് ആക്രമികൾ എത്തിയതെന്ന് ദൃക് സാക്ഷികൾ പറഞ്ഞു ദൊഹാരിയ ജംഗ്ഷന് സമീപം ചന്ദ്രനാഥ് റാഥ് സഞ്ചരിച്ച എസ്.യു.വി ആദ്യം റോഡിന് കുറെ കാറിട്ട് തടയുകയും, പിന്നാലെ മോട്ടോർ സൈക്കിളിലെത്തിയ തൃണമൂൽ ഗുണ്ടകൾ വെടിയുതിർക്കുകയുമായിരുന്നു. തുടർന്ന് കാറിലുണ്ടായിരുന്നവരും വാഹനം ഉപേക്ഷിച്ച് മോട്ടോർ സൈക്കിളിൽ കയറി രക്ഷപ്പെടുകയായിരുന്നു.
പോയിന്റ് ബ്ലാങ്കിലാണ് തൃണമൂൽ ഗുണ്ടകൾ ചന്ദ്രനാഥിനെ വെടിവെച്ച് വീഴ്‌ത്തിയത്. എസ് യുവിയുടെ മുൻവശത്തെ വിൻഡ്ഷീൽഡ് വെടിയേറ്റ് തകർന്ന നിലയിലാണ്. പോലീസും ഫോറൻസിക് സംഘങ്ങളും കാറിൽ നിന്നും സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. ചന്ദ്രനാഥിന്റെ വാഹനം മുന്നിൽ നിന്ന് തടയാൻ ഉപയോഗിച്ച കാറും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ സജീവമായിരുന്നു ചന്ദ്രനാഥ്. സംഭവത്തിന് പിന്നാലെ സുവേന്ദു അധികാരി ആശുപത്രിയിലെത്തി. കൊലപാതകം ആസൂത്രിതമാണെന്നും കുറ്റവാളികളെ വെറുതെ വിടില്ലെന്നും സുവേന്ദു അധികാരി പറഞ്ഞു. ഭവാനിപൂരിൽ മമത ബാനർജിയെ 15,000 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സുവേന്ദു അധികാരി പരാജയപ്പെടുത്തിയത്.
നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച് 48 മണിക്കൂറിനുള്ളിലാണ് കൊലപാതകം നടന്നിരിക്കുന്നത്. പരാജയം അംഗീകരിക്കാൻ കൂട്ടാക്കാത്ത മമത സംസ്ഥാനത്ത് അക്രമം അഴിച്ച് വിട്ടുകയാണെന്ന് ബിജെപി ആരോപിച്ചു.
കേന്ദ്രസേനയുടെ കനത്ത സുരക്ഷാവലയത്തിലായിരുന്നു നിയമസഭാ തെരഞ്ഞെടുപ്പ് നടന്നത്. അതിനാൽ പൊതുവെ സമാധാനപരമായിരുന്നു തെരഞ്ഞെടുപ്പ് ദിനങ്ങൾ. കേന്ദ്രസേന പിൻവാങ്ങിയതോടെയാണ് വീണ്ടും തൃണമുൽ ആക്രമണം അഴിച്ച് വിടാൻ തുടങ്ങിയത്.















