കൊൽക്കത്ത: സുവേന്ദു അധികാരിയുടെ പി.എയുടെ കൊലപാതകത്തിന്റെ നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്. വെറും 50 സെക്കൻഡ് കൊണ്ടാണ് തൃണമുൽ ഗുണ്ടകൾ ചന്ദ്രനാഥ് രഥിനെ കൊലപ്പെടുത്തിയത്.
സിസിടിവിയിൽ ആക്രമികൾ എന്ന് സംശയിക്കുന്നവരുടെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. ബൈക്കിലെത്തിയ സംഘം ചന്ദ്രനാഥ് രഥ് സഞ്ചരിച്ച വെള്ള സ്കോർപിയോ വളഞ്ഞിട്ട് അക്രമിക്കുയായിരുന്നു. ഇന്നലെ രാത്രി 10.30 ഓടെയാണ് ചന്ദ്രനാഥ് നോർത്ത് 24 പർഗാനാസിൽ വെടിയേറ്റ് മരിച്ചത്. പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) കേസ് അന്വേഷിക്കുമെന്നാണ് റിപ്പോർട്ട്. സംഭവവുമായി ബന്ധപ്പെട്ട് നിരവധി പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാൽ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവർ ഇപ്പോഴും ഒളിവിലാണ്.
നോർത്ത് 24 പർഗാനാസിലെ മധ്യാംഗ്രാം മേഖലയിൽ രാത്രി 10.30 ഓടെയാണ് കൊലപാതകം നടന്നതെന്ന് പൊലീസ് അറിയിച്ചു. കൊൽക്കത്തയിൽ നിന്ന് നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ചന്ദ്രനാഥ് ആക്രമിക്കപ്പെട്ടത്.
വെടിയുതിർത്തതിന് പിന്നാലെ അക്രമികൾ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. നെഞ്ചിലും വയറിലും മുഖത്തുമാണ് ചന്ദ്രനാഥിന് വെടിയേറ്റത്. ഉടന് തന്നെ അദ്ദേഹത്തെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ആക്രമത്തിഷ പരിക്കേറ്റ ഡ്രൈവറുടെ നില ഗുരുതരമാണ്. വിദഗ്ധ ചികിത്സയ്‌ക്കായി ഇയാളെ കൊൽക്കത്തയിലെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. രഥിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് പശ്ചിമ പശ്ചിമ മേദിനിപൂരിൽ ബിജെപി റോഡ് ഉപരോധിച്ചു.
പരാജയത്തിന് പിന്നാലെ ടിഎംസി പശ്ചിമ ബംഗാളിൽ അക്രമം അഴിച്ചു വിടുകയാണ്. പാനിഹാട്ടിയിൽ തൃണമൂൽ പ്രവർത്തകരുടെ ബോംബേറിൽ അഞ്ച് ബിജെപി പ്രവർത്തകർക്ക് പരിക്കേറ്റു. ആർജി കർ ഇരയുടെ അമ്മയുടെ വീടിന് സമീപമായിരുന്നു ബോംബാക്രമണം. ആക്രമണത്തിന് പിന്നാലെ പ്രദേശത്ത് സുരക്ഷ ശക്തമാക്കി.















