ഗാന്ധിനഗർ: ഗുജറാത്തിലെ സാവ്‌ലി ആസ്ഥാനമായി പ്രവർത്തിക്കുന്ന നിർമ്മാണ യൂണിറ്റിൽ നിന്ന് 31.61 ലക്ഷം രൂപ വിലമതിക്കുന്ന ‘ആൽക്കലൈൻ വാട്ടർ’ സ്റ്റോക്ക് ഭക്ഷ്യസുരക്ഷാ ഗുണനിലവാര അതോറിറ്റി പിടിച്ചെടുത്തു. കുപ്പിവെള്ളത്തിൽ ഉപയോഗിക്കാൻ അനുമതിയില്ലാത്ത ഫുൾവിക് ആസിഡിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
ഭക്ഷ്യസുരക്ഷാ കണക്ട് പോർട്ടൽ വഴി ലഭിച്ച ഉപഭോക്തൃ പരാതിയെത്തുടർന്ന് എഫ്.എസ്.എസ്.എ.ഐയുടെ വെസ്റ്റേൺ റീജിയണൽ ഓഫീസാണ് പരിശോധന നടത്തിയത്. പരിശോധനയിൽ വെള്ളത്തിൽ കറുത്ത കണികകളും നിറവ്യത്യാസവും അടിഞ്ഞുകൂടിയ അവശിഷ്ടങ്ങളും കണ്ടെത്തി. കൂടാതെ, കുപ്പിയുടെ മുൻവശത്തെ ലേബലിൽ ഉൽപ്പന്നത്തിന്റെ പേര് രേഖപ്പെടുത്താതിരിക്കുക, ചേരുവകളെക്കുറിച്ചുള്ള വിവരങ്ങൾ നൽകാതിരിക്കുക തുടങ്ങിയ വീഴ്ചകളും അധികൃതർ കണ്ടെത്തി.
ലബോറട്ടറി പരിശോധനയിലാണ് വെള്ളത്തിൽ ഫുൾവിക് ആസിഡിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്. പ്രകൃതിദത്തമായ ഉറവിടങ്ങളിൽ നിന്നല്ലാതെ, കറുത്ത മിനറൽ പദാർത്ഥങ്ങൾ കൃത്രിമമായി ചേർത്തതിലൂടെയാണ് ഈ ആസിഡ് വെള്ളത്തിൽ കലർന്നതെന്ന് അധികൃതർ വ്യക്തമാക്കി. ഇന്ത്യൻ നിയമപ്രകാരം പാക്കേജ്ഡ് ഡ്രിങ്കിംഗ് വാട്ടറിൽ ഇത്തരത്തിലുള്ള പദാർത്ഥങ്ങൾ ചേർക്കുന്നത് കർശനമായി നിരോധിച്ചിട്ടുള്ളതാണ്. ഉൽപ്പന്നങ്ങളുടെ പാക്കേജിംഗിൽ നൽകുന്ന അവകാശവാദങ്ങളും യഥാർത്ഥ ഗുണനിലവാരവും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. 2006-ലെ ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമപ്രകാരം നിർമ്മാതാവിനെതിരെ നിയമനടപടികൾ ആരംഭിച്ചിട്ടുണ്ട്.















