കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഉരുക്കുകോട്ട തകര്‍ത്ത് പശ്ചിമ ബംഗാളില്‍ ബിജെപി അധികാരത്തിലേക്ക്. ബംഗാളിന്റെ ആദ്യ ബിജെപി മുഖ്യമന്ത്രിയായി സുവേന്ദു അധികാരിയെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ചു. മമത ബാനര്‍ജിയുടെ തട്ടകമായ ഭവാനിപൂരില്‍ അവരെ 15,000-ത്തിലധികം വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിക്കൊണ്ടാണ് സുവേന്ദു ബിജെപിയെ ഐതിഹാസിക വിജയത്തിലേക്ക് നയിച്ചത്.
മുഖ്യമന്ത്രിയായി നിയമിതനായ ശേഷം, ‘തങ്ങളുടെ സര്‍ക്കാര്‍ കുറച്ച് സംസാരിക്കുകയും കൂടുതല്‍ പ്രവര്‍ത്തിക്കുകയും ചെയ്യും’ എന്നായിരുന്നു സുവേന്ദുവിന്റെ ആദ്യ പ്രതികരണം. ബംഗാളിലെ ജനങ്ങളുടെ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ സര്‍ക്കാര്‍ കഠിനമായി പരിശ്രമിക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി. പൂര്‍ബ മേദിനിപ്പൂരിലെ കരുത്തരായ അധികാരി കുടുംബത്തില്‍ നിന്ന് വരുന്ന സുവേന്ദുവിന് ഈ പദവി ഒരു പാരമ്പര്യ സ്വത്തായി ലഭിച്ചതല്ല.
1995-ല്‍ കോണ്‍ഗ്രസ് കൗണ്‍സിലറായി തുടങ്ങിയ അദ്ദേഹം പിന്നീട് തൃണമൂലിന്റെ മുഖമായി മാറി. 2007-ലെ നന്ദിഗ്രാം സമരത്തിന്റെ ബുദ്ധികേന്ദ്രമായിരുന്ന സുവേന്ദു, മമതയെ അധികാരത്തിലെത്തിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു. എങ്കിലും, പാര്‍ട്ടിയില്‍ അഭിഷേക് ബാനര്‍ജിയുടെ വളര്‍ച്ചയോടെ അവഗണിക്കപ്പെട്ട അദ്ദേഹം 2020-ല്‍ ബിജെപിയില്‍ ചേരുകയായിരുന്നു. ‘മമതയെ മുന്‍ മുഖ്യമന്ത്രിയാക്കും’ എന്ന ശപഥം 2026-ലെ ഈ തിരഞ്ഞെടുപ്പോടെ അദ്ദേഹം യാഥാര്‍ത്ഥ്യമാക്കി.
പ്രതിപക്ഷ നേതാവായിരിക്കെ സുവേന്ദു നേരിട്ടത് സമാനതകളില്ലാത്ത വേട്ടയാടലുകളായിരുന്നു. 25-ഓളം ക്രിമിനല്‍ കേസുകളും ശാരീരിക അക്രമങ്ങളും അദ്ദേഹത്തിന് നേരിടേണ്ടി വന്നു. എന്നാല്‍, നിയമപോരാട്ടങ്ങളിലൂടെയും ജനകീയ ഇടപെടലുകളിലൂടെയും അദ്ദേഹം തിരിച്ചടിച്ചു. ശാരദ ചിട്ടി തട്ടിപ്പും അഴിമതികളും ഉയര്‍ത്തിക്കാട്ടി അദ്ദേഹം ഭരണവിരുദ്ധ വികാരം ആളിക്കത്തിച്ചു.
ഈ നിയമസഭാ തിരഞ്ഞെടുപ്പില്‍ രണ്ട് മണ്ഡലങ്ങളില്‍ മത്സരിച്ച സുവേന്ദു രണ്ടിടത്തും കരുത്ത് തെളിയിച്ചു. മമതയുടെ സുരക്ഷിത മണ്ഡലത്തില്‍ അവരെ 15,105 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി. തന്റെ പഴയ തട്ടകത്തില്‍ 9,665 വോട്ടുകള്‍ക്ക് മണ്ഡലം നിലനിര്‍ത്തി. ആകെ 293 സീറ്റുകളില്‍ 206 എണ്ണവും തൂത്തുവാരിയാണ് ബിജെപി ബംഗാളില്‍ പുതിയ ചരിത്രം കുറിച്ചത്. ഈ വിജയത്തിന്റെ നട്ടെല്ലായി മാറിയ സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നാളെ അധികാരമേല്‍ക്കും.















