കോഴിക്കോട്: നഗരത്തിൽ ലഹരിമാഫിയയുടെ വൻ ശൃംഖല തകർത്ത് പന്തീരങ്കാവ് പോലീസ്. പന്തീരങ്കാവ് ദേശീയപാത സർവീസ് റോഡിൽ നടത്തിയ മിന്നൽ പരിശോധനയിൽ മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി (MDMA) മൂന്ന് യുവാക്കളെ പോലീസ് സംഘം വലയിലാക്കി. മലപ്പുറം പള്ളിക്കൽ ബസാർ സ്വദേശി മുഹമ്മദ് ഹർഷലാൽ (25), ചേലേമ്പ്ര സ്വദേശി ആദിൽഷാ (20), ഐക്കരപ്പടി സ്വദേശി മുഹമ്മദ് ഫർഹാൻ എന്നിവരാണ് അറസ്റ്റിലായത്.
രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ പ്രതികൾ സഞ്ചരിച്ച കാറിൽ നിന്നാണ് മയക്കുമരുന്ന് കണ്ടെടുത്തത്. ഏകദേശം 26 ഗ്രാം എം.ഡി.എം.എയാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. നഗരത്തിലേക്ക് ലഹരി എത്തിക്കുന്ന പ്രധാന കണ്ണികളാണ് ഇവരെന്ന് പോലീസ് സംശയിക്കുന്നു. പിടിച്ചെടുത്ത ലഹരിമരുന്നിന് വിപണിയിൽ വലിയ മൂല്യമുണ്ട്.
ഡാൻസാഫ് സംഘവും പന്തീരങ്കാവ് പോലീസും സംയുക്തമായാണ് ഈ ഓപ്പറേഷൻ നടത്തിയത്. ഡാൻസാഫ് അംഗങ്ങളായ എസ്.ഐ മനോജ്, എ.എസ്.ഐ അഖിലേഷ്, പോലീസുകാരായ അഷിജിത്ത്, ദിനീഷ് എന്നിവരും, പന്തീരങ്കാവ് പോലീസ് സ്റ്റേഷൻ എസ്.ഐ ജാക്‌സൺ ജോയി, പ്രബേഷൻ എസ്.ഐ വിനോദ്, സിവിൽ പോലീസ് ഓഫീസർമാരായ പ്രഷിത്ത്, ദീപക്ക് കെ. എന്നിവരും ഉൾപ്പെട്ട സംഘമാണ് പ്രതികളെ സാഹസികമായി പിടികൂടിയത്.
















