ഗുവാഹത്തി: അസമിൽ ഹിമന്ത ബിശ്വ ശർമ്മ യുഗം തുടരും. ബിജെപി നിയമസഭാ കക്ഷി നേതാവായി ഹിമന്ത ബിശ്വ ശർമ്മയെ വീണ്ടും ഏകകണ്ഠമായി തിരഞ്ഞെടുത്തു. അസമിൽ തുടർച്ചയായ രണ്ടാം തവണയാണ് ഹിമന്ത ബിശ്വ ശർമ്മ മുഖ്യമന്ത്രിയാകുന്നത്.
മെയ് 12 ന് ഗുവാഹത്തിയിലെ ഖാനപാറയിൽ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കും, പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യാതിഥിയായി പങ്കെടുക്കും. തുടർച്ചയായി മൂന്നാം തവണയാണ് അസമിലെ സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രധാനമന്ത്രി പങ്കെടുക്കുന്നത്.
ഗുവാഹത്തിയിൽ ജെ.പി നദ്ദയുടെ സാന്നിധ്യത്തിലാണ് പാർലമെൻ്ററി പാർട്ടി യോഗം ചേർന്നത്. ഹിമന്ത ബിശ്വ ശർമ്മ ഉടൻ ഗവർണറെ കണ്ട് സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിക്കും.
126 അംഗ നിയമസഭയിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ 102 സീറ്റുകളാണ് നേടിയത്. സഖ്യകക്ഷികളായ എജിപിയും ബിപിഎഫും 10 വീതം സീറ്റുകൾ നേടിയപ്പോൾ പ്രതിപക്ഷമായ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള മിത്രജൂത് സഖ്യത്തിന് 19 സീറ്റുകൾ മാത്രമാണ് ലഭിച്ചത്. 1970-80 കളിലെ കോൺഗ്രസ് കാലഘട്ടത്തിന് ശേഷം ആദ്യമായാണ് ഒരു പാർട്ടി തുടർച്ചയായി മൂന്ന് തവണ വിജയിക്കുന്നത്.















