കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിൽ തോൽവി അറിയാത്ത അഞ്ച് മത്സരങ്ങളുടെ കരുത്തുമായി കേരള ബ്ലാസ്റ്റേഴ്സ് മുന്നേറ്റം തുടരുന്നു. ആവേശകരമായ പോരാട്ടത്തിൽ മുഹമ്മദൻ എഫ്‌സിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്ത് ബ്ലാസ്റ്റേഴ്‌സ് സീസണിലെ തങ്ങളുടെ ഹാട്രിക് വിജയം ആഘോഷമാക്കി. സീസണിന്റെ തുടക്കത്തിൽ നേരിട്ട പരാജയങ്ങൾക്കും പരിഹാസങ്ങൾക്കും മൈതാനത്ത് മറുപടി നൽകുന്ന പ്രകടനമാണ് മഞ്ഞപ്പട ഇപ്പോൾ കാഴ്ചവെക്കുന്നത്. ജംഷഡ്‌പൂർ എഫ്‌സിയെയും ഒഡീഷ എഫ്‌സിയെയും തകർത്തതിന് പിന്നാലെയാണ് ഇപ്പോൾ മുഹമ്മദൻസിനെയും ബ്ലാസ്റ്റേഴ്സ് മുട്ടുകുത്തിച്ചിരിക്കുന്നത്.
മത്സരത്തിന്റെ തുടക്കത്തിൽ ഒരു ഗോൾ വഴങ്ങി ബ്ലാസ്റ്റേഴ്സ് ആരാധകരെ ഒന്ന് ആശങ്കപ്പെടുത്തിയെങ്കിലും, വെറും രണ്ട് മിനിറ്റിനുള്ളിൽ തന്നെ മഞ്ഞപ്പട തിരിച്ചടിച്ചു. കെവിൻ യോക്കിന്റെ കൃത്യമായ പാസിൽ നിന്നും ഫ്രാൻസിസ്കോ ഫെയിലാസിയർ ലക്ഷ്യം കണ്ടതോടെ ആദ്യ പകുതിയിൽ തന്നെ ബ്ലാസ്റ്റേഴ്സ് സമനില പിടിച്ചു. രണ്ടാം പകുതിയിൽ കൂടുതൽ ഊർജസ്വലരായി കളത്തിലിറങ്ങിയ ബ്ലാസ്റ്റേഴ്സ് 59-ാം മിനിറ്റിൽ ലീഡ് എടുത്തു. കെവിൻ യോക്ക് നൽകിയ മനോഹരമായ ക്രോസിൽ നിന്നും വിക്ടർ ബെർട്ടോമിയു ടീമിന്റെ രണ്ടാം ഗോൾ സ്വന്തമാക്കി. മത്സരത്തിന്റെ 74-ാം മിനിറ്റിൽ ഫ്രാൻസിസ്കോയുടെ അസിസ്റ്റിൽ നിന്നും മലയാളി താരം ശ്രീകുട്ടൻ ഗോൾ നേടിയതോടെ ബ്ലാസ്റ്റേഴ്സ് വിജയം ഉറപ്പിച്ചു. കളി അവസാന ഘട്ടത്തിലേക്ക് നീങ്ങവെ അമർജിത് സിംഗ് ചുവപ്പ് കാർഡ് കണ്ട് പുറത്തായത് മുഹമ്മദൻ എഫ്‌സിക്ക് കനത്ത തിരിച്ചടിയായി. മികച്ച പ്രകടനം കാഴ്ചവെച്ച ഫ്രാൻസിസ്കോ ഫെയിലാസിയറാണ് ‘പ്ലെയർ ഓഫ് ദി മാച്ച്’.
സീസണിലെ അവസാന മത്സരത്തിനാണ് ഇനി ബ്ലാസ്റ്റേഴ്സ് ഒരുങ്ങുന്നത്. മെയ് 18-ന് കൊച്ചിയിലെ ഹോം ഗ്രൗണ്ടിൽ കരുത്തരായ എഫ്‌സി ഗോവയെയാണ് ബ്ലാസ്റ്റേഴ്സ് നേരിടുക. നിലവിലെ വിജയക്കുതിപ്പിന്റെ ആവേശത്തിൽ ഗോവയെയും വീഴ്‌ത്തി സീസൺ ഗംഭീരമായി അവസാനിപ്പിക്കാനാണ് ടീം ലക്ഷ്യമിടുന്നത്.















