മൂന്നാർ: പ്രകൃതിഭംഗി നുകരാൻ മൂന്നാറിലെത്തുന്ന സഞ്ചാരികൾ ഇനി പ്രവേശന ഫീസ് നൽകേണ്ടി വരും. മൂന്നാർ പഞ്ചായത്തിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങളിൽ നിന്ന് ഫീസ് ഈടാക്കാനുള്ള സുപ്രധാന തീരുമാനം പഞ്ചായത്ത് ഭരണസമിതി അംഗീകരിച്ചു. വർദ്ധിച്ചുവരുന്ന മാലിന്യപ്രശ്നങ്ങളും ഗതാഗതക്കുരുക്കും പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പുതിയ നീക്കം. അടുത്ത മൂന്ന് നാല് മാസത്തിനുള്ളിൽ തന്നെ ഈ പദ്ധതി നടപ്പിലാക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്.
മാലിന്യ നിർമ്മാർജ്ജനത്തിനായുള്ള ചിലവ് സ്രോതസ്സുകളിൽ നിന്ന് തന്നെ കണ്ടെത്തുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. സഞ്ചാരികൾ പലയിടങ്ങളിലും മാലിന്യം വലിച്ചെറിയുന്നത് പരിസ്ഥിതിക്ക് വലിയ ഭീഷണിയാകുന്നുണ്ട്. മാലിന്യം ശേഖരിക്കുന്ന തൊഴിലാളികളുടെ വേതനം, സംസ്കരണ ചിലവുകൾ എന്നിവ ഈ ഫീസിലൂടെ കണ്ടെത്താൻ സാധിക്കുമെന്ന് പഞ്ചായത്ത് വിലയിരുത്തുന്നു.
ഫീസ് ഘടനയെക്കുറിച്ച് ഔദ്യോഗികമായ അന്തിമ തീരുമാനം ആയിട്ടില്ലെങ്കിലും ഏകദേശ കണക്കുകൾ പുറത്തുവന്നിട്ടുണ്ട്. ചെറിയ വാഹനങ്ങൾക്ക് 30 രൂപയും വലിയ വാഹനങ്ങൾക്ക് 100 രൂപയും ആയിരിക്കും. വാഹനങ്ങളുടെ വലുപ്പത്തിനനുസരിച്ചായിരിക്കും നിരക്ക് നിശ്ചയിക്കുക. രാഷ്‌ട്രീയ പാർട്ടി പ്രതിനിധികൾ, സാമൂഹിക സംഘടനകൾ, മറ്റ് ബന്ധപ്പെട്ട അധികാരികൾ എന്നിവരുമായി ചർച്ച നടത്തിയ ശേഷമേ അന്തിമ നിരക്ക് പ്രഖ്യാപിക്കുകയുള്ളൂ.
ഫീസ് ഈടാക്കുന്നതിനായി മൂന്നാറിലേക്കുള്ള പ്രധാന പ്രവേശന കവാടങ്ങളിൽ ‘ഹരിത ചെക്ക് പോസ്റ്റുകൾ’ സ്ഥാപിക്കും. അടിമാലി റോഡിലെ പഴയ മൂന്നാർ, ദേവികുളം റോഡിലെ പോലീസ് സ്റ്റേഷന് സമീപം, മറയൂർ റോഡിലെ പെരിയവര ജംഗ്ഷൻ എന്നിവിടങ്ങളിലാണ് ചെക്ക് പോസ്റ്റുകൾ തുടങ്ങാൻ ഉദ്ദേശിക്കുന്നത്.















