ന്യൂഡൽഹി: എല്ലാ ഡൽഹി സർക്കാർ ജീവനക്കാരും ആഴ്ചയിൽ രണ്ട് ദിവസം വീട്ടിലിരുന്ന് ജോലി ചെയ്യണമെന്നു നിർദേശം. ഔദ്യോഗിക മീറ്റിംഗുകളുടെ 50 ശതമാനവും ഓൺലൈനായി നടത്തും. ഗതാഗതക്കുരുക്കും ഇന്ധന ഉപഭോഗവും കുറയ്‌ക്കുന്നതിനായി ഡൽഹി സർക്കാരും എംസിഡിയും (MCD) ഓഫീസ് സമയങ്ങളിൽ മാറ്റം വരുത്തുമെന്നും അറിയിപ്പ്. പ്രധാനമന്ത്രി അടുത്തിടെ നടത്തിയ അഭ്യർത്ഥനയെ തുടർന്നാണ് തീരുമാനം.
സർക്കാർ ഉദ്യോഗസ്ഥരുടെ പ്രതിമാസ പെട്രോൾ പരിധി 20 ശതമാനം കുറച്ചു. അടുത്ത ആറ് മാസത്തേക്ക് പുതിയ സർക്കാർ വാഹനങ്ങൾ വാങ്ങില്ല. സർക്കാർ ജീവനക്കാർക്കായി 29 കോളനികളിൽ നിന്ന് 58 പ്രത്യേക ബസുകൾ സർവീസ് നടത്തും. പൊതുഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിന് “മെട്രോ ദിനം”, ആഴ്ചയിലൊരിക്കൽ “നോ കാർ ദിനം” (കാർ ഉപയോഗിക്കാത്ത ദിവസം) എന്നിവ ആചരിക്കണമെന്നുമാണ് നിർദേശങ്ങൾ.
ചെലവ് ചുരുക്കാൻ ജനങ്ങളോട് ആവശ്യപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി തനിക്കുള്ള സുരക്ഷാ വാഹനവ്യൂഹം പകുതിയായി വെട്ടികുറയ്‌ക്കാൻ നിര്‍ദ്ദേശം നൽകിയിരുന്നു. തൊട്ടു പിന്നാലെ ആഭ്യന്തര മന്ത്രി അമിത്ഷായും സമാനമായ നടപടി പ്രഖ്യാപിച്ചു.
ഇന്ധന ഉപഭോഗം കുറയ്‌ക്കുക, സ്വർണം വാങ്ങുന്നത് ഒരു വർഷത്തേക്ക് മാറ്റിവയ്‌ക്കുക, വിദേശ യാത്രകൾ ഒഴിവാക്കുക, ഡെസ്റ്റിനേഷൻ വെഡിംഗുകൾ (Destination Weddings) ഒഴിവാക്കുക, സാധ്യമാകുന്നിടത്തെല്ലാം പൊതുഗതാഗതം ഉപയോഗിക്കുക, കാർപൂളിംഗ് (Carpooling) പ്രോത്സാഹിപ്പിക്കുക, വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള (WFH) ഓപ്ഷനുകൾ ഉപയോഗിക്കുക എന്നിവയായിരുന്നു പ്രധാനമന്ത്രി പൊതുജനങ്ങൾക്ക് നൽകിയ നിർദേശം. ഇറാൻ സംഘർഷം, ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങൾ എന്നിവ മൂലം ആഗോളതലത്തിൽ ഊർജ്ജ വില വർദ്ധിക്കുന്നത് ഇന്ത്യയുടെ സാമ്പത്തിക രംഗത്തെ ബാധിക്കുന്നത് പ്രതിരോധിക്കാനാണ് ഈ നിർദേശങ്ങൾ നൽകിയത്.















