പാരിസ്: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും ഭാര്യ ബ്രിജിത്തും തമ്മിലുള്ള ദാമ്പത്യം അത്ര സുഖകരമല്ലെന്ന സൂചനകളുമായി പുതിയ വെളിപ്പെടുത്തൽ. കഴിഞ്ഞ വർഷം വിയറ്റ്നാം സന്ദർശനത്തിനിടെ വിമാനത്തിൽ വെച്ച് ബ്രിജിത്ത് മാക്രോണിനെ തല്ലിയെന്ന വാർത്തകളാണ് ഇപ്പോൾ മാധ്യമങ്ങളിൽ നിറയുന്നത്. പ്രശസ്ത ഫ്രഞ്ച് നടി ഗോൽഷിഫ്‌തേ ഫറഹാനിയുമായി മാക്രോണിനുള്ള ബന്ധത്തെച്ചൊല്ലിയുണ്ടായ തർക്കമാണ് പരസ്യമായ മർദ്ദനത്തിൽ കലാശിച്ചത്.
ഫ്രഞ്ച് മാധ്യമപ്രവർത്തകനായ ഫ്‌ളോറിയൻ ടാർഡിഫ് രചിച്ച ‘ആൻ പെർഫക്ട് കപ്പിൾ’ എന്ന പുസ്തകത്തിലാണ് ഈ സ്ഫോടനാത്മകമായ വെളിപ്പെടുത്തലുകളുള്ളത്. ഇറാൻ വംശജയായ ഫ്രഞ്ച് നടി ഗോൽഷിഫ്‌തേ ഫറഹാനിയും മാക്രോണും തമ്മിൽ ഏറെ നാളായി പ്രണയത്തിലാണെന്നും ഇവർ പരസ്പരം കൈമാറിയ സ്വകാര്യ സന്ദേശങ്ങൾ ബ്രിജിത്തിന്റെ ശ്രദ്ധയിൽപ്പെട്ടതാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടതെന്നും പുസ്തകം പറയുന്നു. വിമാനത്തിൽ വെച്ച് ഇക്കാര്യം ചോദിച്ചതിനെത്തുടർന്നുണ്ടായ വാക്കുതർക്കത്തിനൊടുവിൽ ബ്രിജിത്ത് മാക്രോണിനെ തല്ലുകയായിരുന്നുവത്രേ.
സംഭവത്തിന് ശേഷം വിമാനത്തിൽ നിന്നിറങ്ങിയ മാക്രോൺ ഒന്നും സംഭവിക്കാത്ത മട്ടിൽ ക്യാമറകൾക്ക് നേരെ കൈവീശിയെങ്കിലും, അദ്ദേഹത്തോടൊപ്പം വരാനോ കൈപിടിക്കാനോ ഭാര്യ ബ്രിജിത്ത് തയ്യാറായില്ല. എന്നാൽ, ‘ഞങ്ങൾ വെറുതെ തമാശ പറയുകയായിരുന്നുവെന്നും ഗൗരവമായി ഒന്നുമില്ലെന്നുമാണ്’ അന്ന് മാക്രോൺ പ്രതികരിച്ചത്.















