വാഷിംഗ്ടൺ: ലോകത്തെ വീണ്ടും ഭീതിയിലാഴ്‌ത്തുന്ന ഭീകരവാദ പ്രസ്ഥാനങ്ങൾക്കെതിരെ ശക്തമായ പ്രഹരമേൽപ്പിച്ച് അമേരിക്കൻ സൈന്യം. നൈജീരിയയിൽ ഒളിച്ചുതാമസിച്ചിരുന്ന അന്താരാഷ്‌ട്ര ഐഎസ് ഭീകരനും സംഘടനയുടെ തലപ്പത്തെ രണ്ടാമനുമായ അബു ബിലാൽ അൽ മിനുകിയെ യുഎസ് സൈന്യം വധിച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. അതിസാഹസികമായി നടത്തിയ ഈ സൈനിക ഓപ്പറേഷന് പൂർണ്ണ പിന്തുണയും സഹായവും നൽകിയ നൈജീരിയൻ സർക്കാരിനോട് ട്രംപ് പ്രത്യേക നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
കഴിഞ്ഞ ബുധനാഴ്ചയാണ് നൈജീരിയയിലെ സോമാലിയൻ മേഖലയിലുള്ള മലനിരകളിൽ അതീവ രഹസ്യമായി ഒളിച്ചിരിക്കുകയായിരുന്നു അബു ബിലാൽ അൽ മിനുകി പിടികൂടുന്നത്. ഇയാളെക്കുറിച്ച് കൃത്യമായ വിവരങ്ങൾ ലഭിച്ച യുഎസ് കമാൻഡോകൾ പ്രദേശം വളയുകയും മിന്നലാക്രമണം നടത്തുകയുമായിരുന്നു.
കഴിഞ്ഞ 2023-ൽ തന്നെ അമേരിക്ക ഇയാളെ ആഗോള ഭീകരനായി പ്രഖ്യാപിച്ചിട്ടുള്ളതാണ്. നൈജീരിയയിൽ വർഷങ്ങളായി തുടരുന്ന രക്തരൂഷിതമായ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ സൈനിക പ്രതിരോധം ഏറെ ശ്രദ്ധേയമാകുന്നത്. 2015-ൽ പ്രവിശ്യയിലെ മറ്റൊരു ക്രൂര ഭീകരസംഘടനയായ ബോക്കോ ഹറാം, ഐഎസിന് വിധേയത്വം പ്രഖ്യാപിച്ചതോടെ നൈജീരിയയിൽ വലിയ തോതിലുള്ള അക്രമങ്ങളും കൂട്ടക്കൊലകളുമാണ് നടന്നിരുന്നത്. ഈ അടിയന്തര സാഹചര്യത്തിലാണ് അമേരിക്കൻ സൈന്യവും നൈജീരിയൻ സൈന്യവും സംയുക്തമായി ഇത്തരമൊരു ഓപ്പറേഷന് പദ്ധതിയിട്ടത്.
പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യങ്ങളിലെ വനാന്തരങ്ങളിലും മലനിരകളിലും ഒളിവിടങ്ങൾ സൃഷ്ടിച്ച് ലോകത്തിന് നേരെ വെല്ലുവിളി ഉയർത്തുന്ന ഭീകരരുടെ താവളങ്ങൾ ഇനി സുരക്ഷിതമായിരിക്കില്ല എന്ന ശക്തമായ മുന്നറിയിപ്പും ട്രംപ് നൽകി. ഒളിച്ചിരുന്ന് ആക്രമണം നടത്തുന്ന ഭീകര സ്വഭാവം ഇനി വെച്ചുപൊറുപ്പിക്കില്ലെന്നും, അങ്ങനെയുള്ളവരെ കണ്ടെത്തി വകവരുത്തുമെന്നും അദ്ദേഹം മാധ്യമക്കുറിപ്പിലൂടെ വ്യക്തമാക്കി.















