കൊൽക്കത്ത: നഗരത്തെ നടുക്കിയ തിൽജല തീപിടുത്തത്തിന് പിന്നാലെ പശ്ചിമ ബംഗാളിൽ അനധികൃത നിർമാണങ്ങൾക്കും നഗരസഭാ ക്രമക്കേടുകൾക്കുമെതിരെ ശക്തമായ നടപടികളുമായി ബിജെപി സർക്കാർ. മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള പുതിയ ഭരണകൂടം സംസ്ഥാനത്തുടനീളമുള്ള അനധികൃത കെട്ടിടങ്ങൾ, സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചുള്ള കൂട്ടിച്ചേർക്കലുകൾ, ഫയർ ക്ലിയറൻസ് ഇല്ലാത്ത നിർമാണങ്ങൾ എന്നിവയെക്കുറിച്ച് സമഗ്രമായ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്.
ഈ കർശന പരിശോധനയുടെ ഭാഗമായി തൃണമൂൽ കോൺഗ്രസ് (ടിഎംസി) നേതാക്കളുടെയും അവരുടെ ബന്ധുക്കളുടെയും ഉടമസ്ഥതയിലുള്ള സ്വത്തുക്കൾ ഭരണകൂടത്തിന്റെ നിരീക്ഷണത്തിലാണ്. ടിഎംസി നേതാവ് അഭിഷേക് ബാനർജിയുമായി ബന്ധപ്പെട്ട 17 വസ്തുവകകളുടെ പട്ടിക ഇതിനകം പുറത്തുവന്നിട്ടുണ്ട്. കൂടാതെ മുൻ മുഖ്യമന്ത്രി മമത ബാനർജിയുടെ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ട നിർമാണങ്ങളും നിലവിൽ സൂക്ഷ്മപരിശോധനയിലാണ്. അധികാരമേറ്റ ഉടൻ തന്നെ അഴിമതി അന്വേഷണം, പുരോഹിതന്മാർക്കുള്ള അലവൻസുകൾ റദ്ദാക്കൽ, ബിഎസ്എഫിന് ഭൂമി കൈമാറൽ തുടങ്ങിയ നിർണായക തീരുമാനങ്ങൾ എടുത്ത സുവേന്ദു സർക്കാരിന്റെ മറ്റൊരു വലിയ ചുവടുവെപ്പാണ് ഈ നടപടി.
നിൽക്കുന്ന കെട്ടിടങ്ങൾ പൊളിച്ചുനീക്കുന്നതിനപ്പുറം, ഇത്തരം അനധികൃത നിർമാണങ്ങൾക്ക് ഒത്താശ ചെയ്ത വലിയൊരു മാഫിയാ ശൃംഖലയെ പുറത്തുകൊണ്ടുവരികയാണ് സർക്കാർ ലക്ഷ്യം. ഭാവിയിൽ ഇത്തരം ക്രമക്കേടുകൾ തടയുന്നതിനായി കെട്ടിട നിർമാണ പ്ലാനുകളും ഫയർ സേഫ്റ്റി സർട്ടിഫിക്കറ്റുകളും ഡിജിറ്റൽ റെക്കോർഡുകളാക്കി മാറ്റാനും, നഗരസഭകൾ വഴി നേരിട്ടുള്ള പരിശോധനകൾ കർശനമാക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.















