കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് (ടിഎംസി) നേതാവും എംപിയുമായ അഭിഷേക് ബാനർജിയെയും കുടുംബത്തെയും ചുറ്റിപ്പറ്റിയുള്ള വൻ അഴിമതിക്കഥകൾ പുറത്തുകൊണ്ടുവന്ന് ബംഗാളിലെ ബിജെപി സർക്കാർ. അഭിഷേക് ബാനർജിക്കും കൂട്ടാളികൾക്കും പങ്കാളിത്തമുള്ള 43 ആഡംബര സ്വത്തുക്കളുടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. കൊൽക്കത്തയിലെ അതീവ സുരക്ഷാ-ആഡംബര മേഖലകളിലുള്ള ഈ സ്വത്തുക്കളെക്കുറിച്ച് മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള സർക്കാർ സമഗ്രമായ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്.
അഭിഷേകിന്റെ ഉടമസ്ഥതയിലുള്ള ‘ലീപ്സ് ആൻഡ് ബൗണ്ട്സ്’ എന്ന കമ്പനിയുടെ പേരിലുള്ള 14 സ്വത്തുക്കളും, അദ്ദേഹത്തിന്റെ സ്വന്തം പേരിലുള്ള നാലും, പിതാവിന്റെ പേരിലുള്ള ആറും സ്വത്തുക്കളും ഉൾപ്പെടെയുള്ള വിപുലമായ ഒരു സാമ്രാജ്യമാണ് ബിജെപി തുറന്നുകാട്ടിയത്. തൊട്ടടുത്ത ദിവസം തന്നെ അനധികൃത നിർമാണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് കൊൽക്കത്ത മുനിസിപ്പൽ കോർപ്പറേഷൻ 17 കെട്ടിടങ്ങൾക്ക് നോട്ടീസ് അയക്കുകയും ഏഴ് ദിവസത്തിനകം ഇവ പൊളിച്ചുനീക്കാൻ കർശന നിർദേശം നൽകുകയും ചെയ്തിട്ടുണ്ട്. വൻതോതിൽ കള്ളപ്പണം വെളുപ്പിക്കാനും അഴിമതിപ്പണം നിക്ഷേപിക്കാനുമാണ് ഈ ബേനാമി സ്വത്തുക്കൾ ഉപയോഗിച്ചതെന്നാണ് സൂചന.
പുറത്തുവന്ന വിവരങ്ങൾ വ്യാജമാണെന്ന് വരുത്തിത്തീർക്കാൻ ടിഎംസി നേതാക്കളായ സാകേത് ഗോഖലെ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയെങ്കിലും, കൃത്യമായ രേഖകളുടെ അടിസ്ഥാനത്തിലുള്ള നീക്കങ്ങൾക്ക് മുന്നിൽ അവർക്ക് മറുപടിയില്ലാതായിട്ടുണ്ട്. കെട്ടിടങ്ങൾ പൊളിച്ചാലും താൻ വഴങ്ങില്ലെന്ന അഭിഷേക് ബാനർജിയുടെ പ്രസ്താവന കേവലം ഭയം ഒളിച്ചുവെക്കാനുള്ള തന്ത്രം മാത്രമാണ്.















