ശ്രീനഗർ: അനന്ത്നാഗിലെ സർക്കാർ സ്കൂൾ ഇനി പഹൽഗാം ഭീകരാക്രമണത്തിൽ വിരമൃത്യു വരിച്ച ആദിൽ ഹുസൈന്റെ പേരിൽ അറിയപ്പെടും. ഹാപ്തനഗറിലെ സർക്കാർ ഹൈസ്ക്കൂളാണ് ആദിൽ ഹുസൈൻ ഷാ സ്മാരക സ്കൂളായി മാറിയത്. കഴിഞ്ഞ ദിവസം ജമ്മുകശ്മീർ ഭരണകൂടം ഇത് സംബന്ധിച്ച് ഔദ്യോഗിക ഉത്തരവിറക്കി. കശ്മീരിന്റെ ആതിഥേയത്വം ഏത്ര ഹൃദ്യമാണെന്ന് ലോകത്തിന് ബോധ്യപ്പെടുത്തിയ ആദിലിന് ജന്മനാട് നൽകുന്ന സ്നേഹവും ആദരവുമാണിതെന്ന് സ്കൂളിൽ നടന്ന ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി സക്കീന ഇട്ടു പറഞ്ഞു. ആദിൽ ഹുസൈൻ ഷായുടെ കുടുംബവും പരിപാടിക്ക് എത്തിയിരുന്നു.
2025 ഏപ്രിൽ 22 ന് പഹൽഹാമിലെ ബൈസരൺവാലിയിൽ വിനോദ സഞ്ചാരികൾക്ക് നേരെ നടന്ന ഭീകരാക്രമണത്തിലാണ് ആദിൽ ഹുസൈന് ജീവൻ നഷ്ടമായത്. കൊല്ലപ്പെട്ട 26 പേരിൽ ഓരെയൊരു സ്വദേശിയാണ് യുവാവ്. വിനോദ സഞ്ചാരികൾക്ക് കുതിര സവാരി നടത്തിയായിരുന്നു ഇദ്ദേഹത്തിന്റെ ഉപജീവനം.
കഴിഞ്ഞ ജൂണിൽ ആദിൽ ഹുസൈൻ ഷായുടെ ഭാര്യക്ക് സർക്കാർ ജോലി നൽകിയിരുന്നു. ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ കുടുംബത്തെ നേരിൽ സന്ദർശിച്ചാണ് അന്ന് നിയമന ഉത്തരവ് കൈമാറിയത്. ഭീകരാക്രമണത്തിന്റെ ദുരന്തത്തിൽ തകർന്ന കുടുംബം സർക്കാർ ജോലി വലിയ ആശ്വാസം നൽകുന്നതായിരുന്നു. കഴിഞ്ഞ മാസം പുതിയ വീടും കൈമാറിയിരുന്നു. ഇതിന് പിന്നാലെയാണ് ആദരവും തേടിയെത്തിയത്.















