കൊല്‍ക്കത്ത : സ്‌കൂളുകള്‍ക്ക് പിന്നാലെ പശ്ചിമ ബംഗാളിലെ മദ്രസകളിൽ വന്ദേമാതരം നിര്‍ബന്ധമാക്കാന്‍ സുവേന്ദു സര്‍ക്കാർ ഉത്തരവിട്ടു.
സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള മദ്രസ ഡയറക്ടറേറ്റ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി. സംസ്ഥാനത്തെ മുഴുവന്‍ മദ്രസകളിലും രാവിലെ നടക്കുന്ന അസംബ്ലികളില്‍ വന്ദേമാതരം ആലപിക്കണമെന്ന് ഉത്തരവില്‍ പറയുന്നു. ന്യുനപക്ഷകാര്യ, മദ്രസ വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ വരുന്ന മുഴുവന്‍ എയ്ഡഡ്, അണ്‍ എയ്ഡഡ് മദ്രസകള്‍ക്കും ഉത്തരവ് ബാധകമാണ്. ബംഗാളില്‍ സുവേന്ദു അധികാരിയുടെ നേതൃത്വത്തില്‍ ബി ജെ പി സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ സ്കൂൾ അസംബ്ലികളിൽ വന്ദേ മാതരം നിർബന്ധമാക്കിയിരുന്നു . അതിന്റെ തുടർച്ചയായാണ് ഇപ്പോൾ മദ്രസകളിലും വന്ദേമാതരം നിർബന്ധമാക്കിയത്. രാവിലെ ക്ലാസുകള്‍ക്ക് മുന്നോടിയായി നടക്കുന്ന അസംബ്ലികളില്‍ വന്ദേ മാതരത്തിന്റെ ആറ് ഖണ്ഡികകളും ആലപിക്കണമെന്നാണ് സ്‌കൂളുകള്‍ക്കായി പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തമാക്കിയിരുന്നത്. ഉത്തരവ് ഉടനടി പ്രാബല്യത്തില്‍ വരും.
കേന്ദ്ര സര്‍ക്കാര്‍ ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ വന്ദേമാതരത്തിന് പുതിയ പ്രോട്ടോക്കോള്‍ പ്രഖ്യാപിച്ചിരുന്നു. എല്ലാ സ്‌കൂള്‍ പരിപാടികളിലും ദേശീയഗാനമായ ‘ജനഗണമന’യ്‌ക്ക് മുന്‍പായി വന്ദേമാതരത്തിന്റെ ആറ് ഖണ്ഡികകളും ആലപിക്കണമെന്നായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവില്‍ നിര്‍ദേശിച്ചിരുന്നത്. വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികം പ്രമാണിച്ചായിരുന്നു നടപടി.















