ന്യൂഡൽഹി: രാജ്യസഭയിൽ ഒഴിവുവരുന്ന സീറ്റുകളിലേക്കുള്ള നിർണായക തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ജൂൺ 18-നാണ് വോട്ടെടുപ്പ് നടക്കുക. 12 സംസ്ഥാനങ്ങളിലായി ആകെ 26 രാജ്യസഭാ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്. 10 സംസ്ഥാനങ്ങളിൽ നിന്നുള്ള 24 രാജ്യസഭാംഗങ്ങളുടെ കാലാവധി ജൂൺ 21 മുതൽ ജൂലൈ 19 വരെയുള്ള ദിവസങ്ങളിലായി അവസാനിക്കുന്നു. ജൂൺ 18-ന് തന്നെ വോട്ടെടുപ്പും വോട്ടെണ്ണലും പൂർത്തിയാക്കി ഫലം പ്രഖ്യാപിക്കും.
കാലാവധി പൂർത്തിയാക്കുന്ന പ്രമുഖരിൽ എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുന ഖാർഗെയും മധ്യപ്രദേശിൽ നിന്നുള്ള കേന്ദ്രമന്ത്രി ജോർജ് കുര്യനും ഉൾപ്പെടുന്നു എന്നത് തെരഞ്ഞെടുപ്പിന്റെ രാഷ്‌ട്രീയ പ്രാധാന്യം വർദ്ധിപ്പിക്കുന്നു. നിലവിലെ കാലാവധി അവസാനിച്ചാലും ഇവർ വീണ്ടും രാജ്യസഭയിലേക്ക് തന്നെ തിരിച്ചെത്തുമെന്നാണ് സൂചന.
പാർലമെന്റിന്റെ ഉപരിസഭയായ രാജ്യസഭയിൽ തങ്ങളുടെ കരുത്ത് ഒരിക്കൽക്കൂടി തെളിയിക്കാനുള്ള ഒരുക്കത്തിലാണ് ഭരണകക്ഷിയായ ബി.ജെ.പി. നിയമസഭകളിലെ നിലവിലെ അംഗബലം കണക്കിലെടുക്കുമ്പോൾ ബി.ജെ.പി സ്ഥാനാർത്ഥികൾക്ക് ഈ സീറ്റുകളിൽ വിജയിക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ. വരും ദിവസങ്ങളിൽ സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകളിലേക്ക് മുന്നണികൾ കടക്കുന്നതോടെ രാഷ്‌ട്രീയ ചിത്രം കൂടുതൽ വ്യക്തമാകും.















