ന്യൂഡല്‍ഹി: പാകിസ്താന്‍ ആഗോള ഭീകരതയുടെ പ്രോത്സാഹകരാണെന്ന ഇന്ത്യയുടെ വാദങ്ങള്‍ക്ക് വീണ്ടും ശക്തമായ തെളിവുകള്‍ പുറത്ത്. പാക് അധീന കശ്മീരില്‍ വെടിയേറ്റു മരിച്ച അല്‍ ബദര്‍ ഭീകരസംഘടനയുടെ ഉന്നത കമാന്‍ഡര്‍ ഹംസ ബുര്‍ഹാന്റെ ഇസ്ലാമാബാദില്‍ നടന്ന ശവസംസ്‌കാര ചടങ്ങില്‍ അന്താരാഷ്‌ട്ര ഭീകരര്‍ പരസ്യമായി പങ്കെടുത്തതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ഭീകരവാദികളെ രാജ്യം സംരക്ഷിക്കുന്നില്ലെന്ന പാക് ഭരണകൂടത്തിന്റെ വാദങ്ങളെ പൂര്‍ണ്ണമായി തള്ളിക്കളയുന്നതാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഈ ദൃശ്യങ്ങള്‍.
അമേരിക്ക ആഗോള ഭീകരനായി പ്രഖ്യാപിച്ച ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തലവന്‍ സയ്യിദ് സലാഹുദ്ദീന്‍, അല്‍ ബദര്‍ തലവന്‍ ഭക്ത് സമീന്‍ ഖാന്‍ തുടങ്ങിയ പ്രമുഖ ഭീകരര്‍ ചടങ്ങില്‍ സംബന്ധിച്ചിരുന്നു. അടുത്ത കാലത്തായി പാകിസ്താനില്‍ ഭീകരര്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെടുന്ന പശ്ചാത്തലത്തില്‍, എ.കെ-47 തോക്കുകളേന്തിയ വന്‍ സായുധ സംഘമാണ് ചടങ്ങിലുടനീളം സുരക്ഷാവലയം തീര്‍ത്തത്.
ജമ്മു കശ്മീരിലെ പുല്‍വാമ സ്വദേശിയായ അര്‍ജുമാന്ത് ഗുല്‍സാര്‍ ദാര്‍ എന്ന ഹംസ ബുര്‍ഹാന്‍ (ഡോക്ടര്‍) കശ്മീരിലെ ഭീകരപ്രവര്‍ത്തനങ്ങളുടെ മുഖ്യ സൂത്രധാരനായിരുന്നു. 2019-ലെ പുല്‍വാമ സി.ആര്‍.പി.എഫ് ആക്രമണവുമായി ബന്ധപ്പെട്ട് സുരക്ഷാ ഏജന്‍സികള്‍ തിരയുന്ന ഇയാളെ 2022-ല്‍ ഇന്ത്യ ഭീകരനായി പ്രഖ്യാപിച്ചു. കശ്മീരിലേക്ക് പാക് ഫണ്ടിങ് എത്തിക്കുന്നതിലും യുവാക്കളെ ഭീകരവാദത്തിലേക്ക് ആകര്‍ഷിക്കുന്നതിലും ഇയാള്‍ പ്രധാന പങ്കുവഹിച്ചു.
ഒളിവില്‍ കഴിഞ്ഞിരുന്ന പാക് അധീന കശ്മീരിലെ മുസാഫറാബാദില്‍ വെച്ച് വ്യാഴാഴ്ച രാവിലെയാണ് അജ്ഞാതരായ തോക്കുധാരികളുടെ വെടിയേറ്റ് ഇയാള്‍ കൊല്ലപ്പെടുന്നത്. ഒരു സ്വകാര്യ കോളേജ് പ്രിന്‍സിപ്പലായി വ്യാജപ്പേരില്‍ ജീവിച്ചു വരികയായിരുന്നു ഇയാള്‍. ഭീകരവാദികള്‍ക്ക് ഔദ്യോഗിക പദവികളുള്ളവരും ഭരണകൂടവും നല്‍കുന്ന പിന്തുണ ഇതാദ്യമായല്ല വിവാദത്തിലാകുന്നത്. മുന്‍പ് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ അടുത്ത സഹായി, ലഷ്‌കറെ തൊയ്ബ ഭീകരന്‍ ഹാഫിസ് തല്‍ഹ സയീദുമായി വേദി പങ്കിട്ടതും, കൊല്ലപ്പെട്ട ഭീകരരുടെ ചടങ്ങുകളില്‍ പാക് സൈനിക ഉദ്യോഗസ്ഥര്‍ പങ്കെടുത്തതും അന്താരാഷ്‌ട്ര തലത്തില്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
അജ്ഞാതരുടെ വെടിയേറ്റു വീഴുന്ന ഭീകരരുടെ എണ്ണം വര്‍ദ്ധിച്ചതോടെ പാക് മണ്ണിലെ ഭീകര ശൃംഖലകള്‍ കടുത്ത ഭീതിയിലാണെന്നാണ് ഇസ്ലാമാബാദില്‍ കണ്ട അസാധാരണ സുരക്ഷാ സന്നാഹങ്ങള്‍ വ്യക്തമാക്കുന്നത്. സംഭവത്തില്‍ ബൈക്കില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച ഒരു പ്രതിയെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.















