ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് തലസ്ഥാനമായ ലഖ്നൗവിനെ നടുക്കുന്ന തരത്തില്‍ വന്‍ കാര്‍ ബോംബ് സ്‌ഫോടന പരമ്പരകള്‍ നടത്താന്‍ ഭീകരര്‍ പദ്ധതിയിട്ടിരുന്നതായി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ). ഡല്‍ഹി ചെങ്കോട്ടയ്‌ക്ക് സമീപമുണ്ടായ ഐ.ഇ.ഡി സ്‌ഫോടനക്കേസിലെ പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് വിധാന സഭ ഉള്‍പ്പെടെയുള്ള തന്ത്രപ്രധാനമായ സര്‍ക്കാര്‍ കെട്ടിടങ്ങളെയും തിരക്കേറിയ വിപണികളെയും ലക്ഷ്യമിട്ടുള്ള അട്ടിമറി നീക്കത്തിന്റെ വിവരങ്ങള്‍ പുറത്തുവന്നത്. കേസുമായി ബന്ധപ്പെട്ട് അടുത്തിടെ എന്‍.ഐ.എ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ഈ ഞെട്ടിക്കുന്ന കണ്ടെത്തലുകളുള്ളത്.
കേസിലെ പ്രധാന പ്രതികളായ ഡോ. മുസമ്മില്‍ ഷക്കീല്‍, ഡോ. ഷഹീന്‍ സയീദ് എന്നിവര്‍ ആക്രമണത്തിനുള്ള സാധ്യതകള്‍ പഠിക്കാന്‍ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ലഖ്നൗവില്‍ എത്തിയിരുന്നതായി അന്വേഷണസംഘം കണ്ടെത്തി. യു.പി വിധാന സഭ, ബാപ്പു ഭവന്‍ തുടങ്ങിയ അതീവ സുരക്ഷിത മേഖലകളും ജനത്തിരക്കേറിയ ഇമാംബര, ലാല്‍ ബാഗ്, അമിനാബാദ് തുടങ്ങിയ സ്ഥലങ്ങളും ഇവര്‍ നിരീക്ഷിച്ച് ഭീകരാക്രമണത്തിന് അനുയോജ്യമാണെന്ന് ഉറപ്പിച്ചു. സ്‌ഫോടകവസ്തുക്കള്‍ നിറച്ച കാറുകള്‍ ഈ കേന്ദ്രങ്ങളില്‍ പാര്‍ക്ക് ചെയ്ത് വന്‍ ദുരന്തം വിതയ്‌ക്കാനായിരുന്നു ഇവരുടെ പദ്ധതിയെന്ന് എന്‍.ഐ.എ വ്യക്തമാക്കുന്നു.
അന്താരാഷ്‌ട്ര തലത്തില്‍ ഭീകരര്‍ ഉപയോഗിക്കുന്നതും അതീവ അപകടകരവുമായ ‘ട്രയാസെറ്റോണ്‍ ട്രൈപെറോക്‌സൈഡ്’ എന്ന സ്‌ഫോടകവസ്തു നിര്‍മ്മിക്കാനുള്ള രാസവസ്തുക്കള്‍ ലഖ്നൗവിലെ ചില കെമിക്കല്‍ ഷോപ്പുകളില്‍ നിന്ന് പ്രതികള്‍ കണ്ടെത്തിയിരുന്നു. കഴിഞ്ഞ നവംബറില്‍ ഡല്‍ഹി ചെങ്കോട്ടയ്‌ക്ക് സമീപമുണ്ടായ സ്‌ഫോടനത്തിലും ഇതേ രാസവസ്തുവാണ് ഉപയോഗിച്ചിരുന്നത്. പ്രതികളുടെ ഫോണില്‍ നിന്ന് ലഖ്നൗവിലെ ഈ കെമിക്കല്‍ കടകളുടെ വിവരങ്ങളടങ്ങിയ ലിസ്റ്റും എന്‍.ഐ.എ വീണ്ടെടുത്തു.
ലഖ്നൗവിലെ ലാല്‍ ബാഗിലുള്ള ഒരു ബന്ധുവിന്റെ വീട്ടില്‍ താമസിച്ച് പ്രാദേശിക സഹായത്തോടെയാണ് പ്രതികള്‍ വിവരങ്ങള്‍ ശേഖരിച്ചത്. മറ്റുള്ളവര്‍ക്ക് സംശയം തോന്നാത്ത രീതിയില്‍ രാസവസ്തുക്കള്‍ മൊത്തമായി വാങ്ങാന്‍ ഇവര്‍ ഒരു പ്രദേശവാസിയെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിന് പുറമെ ഫരീദാബാദിലെ ആളൊഴിഞ്ഞ ഒരു പ്രദേശത്ത് സ്‌ഫോടകവസ്തുക്കള്‍ രഹസ്യമായി സൂക്ഷിക്കാനുള്ള കേന്ദ്രവും ഇവര്‍ കണ്ടെത്തിയിരുന്നു. ചെങ്കോട്ട സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് എന്‍.ഐ.എ കോടതിയില്‍ സമര്‍പ്പിച്ച 7,500 പേജുള്ള വിപുലമായ കുറ്റപത്രത്തിലാണ് ഭീകരരുടെ ഈ ലഖ്നൗ കണക്ഷനെക്കുറിച്ചുള്ള വിവരങ്ങള്‍ വിശദീകരിക്കുന്നത്.















