ബെംഗളൂരു : കർണാടക മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് സിദ്ധരാമയ്യ രാജിവച്ചു. രാജിക്കത്ത് ഗവർണറുടെ സ്പെഷ്യൽ സെക്രട്ടറിക്ക് കത്ത് കൈമാറി
ഇന്ന് രാവിലെ തന്റെ ഔദ്യോഗിക വസതിയിൽ വെച്ച് നടന്ന പാർട്ടി എം.എൽ.എമാരുടെ യോഗത്തിൽ സിദ്ധരാമയ്യ തന്റെ രാജി പ്രഖ്യാപനം നടത്തി. ഡെപ്യൂട്ടി മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ യോഗത്തിൽ പങ്കെടുത്തിരുന്നു. ഹൈക്കമാൻഡിന്റെ നിർദ്ദേശപ്രകാരമാണ് താൻ പദവി ഒഴുയുന്നതെന്നും ദേശീയ രാഷ്‌ട്രീയത്തിലേക്ക് മാറാൻ പാർട്ടി ആവശ്യപ്പെട്ടിട്ടുണ്ടെന്നും സിദ്ധരാമയ്യ സഹപ്രവർത്തകരെ അറിയിച്ചു.
അതിനു ശേഷമാണ് രാജിക്കത്ത് ഗവർണറുടെ സ്പെഷ്യൽ സെക്രട്ടറിക്ക് കൈമാറിയത്. ഗവർണർ തവാർചന്ദ് ഗെലോട്ട് നഗരത്തിൽ ഇല്ലാത്തതിനാൽ, ഞാൻ എന്റെ രാജിക്കത്ത് അദ്ദേഹത്തിന്റെ സ്പെഷ്യൽ സെക്രട്ടറിക്ക് നൽകിയിട്ടുണ്ടെന്ന് സിദ്ധരാമയ്യ പറഞ്ഞു.
“ഹൈക്കമാൻഡ് ആവശ്യപ്പെട്ടപ്പോൾ രാജിവയ്‌ക്കുമെന്ന് ഞാൻ പലതവണ പറഞ്ഞിരുന്നു. രണ്ട് ദിവസം മുമ്പ് ഹൈക്കമാൻഡ് എന്നോട് രാജിവയ്‌ക്കാൻ ആവശ്യപ്പെട്ടിരുന്നു, അതനുസരിച്ച് ഞാൻ ഇന്ന് രാജി സമർപ്പിച്ചു,” സിദ്ധരാമയ്യ പറഞ്ഞു.ഭരണഘടനാ വ്യവസ്ഥകൾ അനുസരിച്ച് ഗവർണർ എന്റെ രാജി സ്വീകരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. അദ്ദേഹം കൂട്ടിച്ചേർത്തു
“കർണാടകയിലെ ജനങ്ങളെ സേവിക്കാൻ എനിക്ക് രണ്ടുതവണ അവസരം ലഭിച്ചു. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ എന്നിവർക്ക് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു” എന്നും സിദ്ധരാമയ്യ പറഞ്ഞു.
ഡി കെ ശിവകുമാർ അടുത്ത മുഖ്യമന്ത്രിയാകും.















