കാസർകോട്: എസ്എഫ്ഐ മുൻ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോയും അധ്യാപക ജോലിക്ക് വ്യാജരേഖ ചമച്ച കേസിലെ പ്രതിയും മുൻ എസ്എഫ്ഐ നേതാവുമായ കെ.വിദ്യയും വിവാഹിതരാകുന്നു. കാസർകോട് തൃക്കരിപ്പൂർ രജിസ്ട്രാർ ഓഫീസിൽ തിങ്കളാഴ്ചയാണ് വിവാഹം.
കാസർകോട് തൃക്കരിപ്പൂർ മണിയാട് സ്വദേശിനിയായ വിദ്യ കാലടി സർവകലാശാല യൂണിയൻ സെക്രട്ടറിയായിരുന്നു. പാലക്കാട് കാഞ്ഞിരപ്പുഴ സ്വദേശിയായ ആര്‍ഷോ സിപിഎം ജില്ലാക്കമ്മിറ്റിയില്‍ അംഗമാണ്. വ്യാജ രേഖ ചമയ്‌ക്കാൻ എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് ആർഷോയുടെ സഹായം ലഭിച്ചതായി വാർത്തകൾ പുറത്ത് വന്നിരുന്നു.
പാലക്കാട് അട്ടപ്പാടി രാജീവ് ഗാന്ധി മെമ്മോറിയൽ ആർട്സ് കോളജിലെ മലയാളം ഗസ്റ്റ് ലക്ചറർ തസ്തികയിൽ നിയമനം ലഭിക്കാൻ എറണാകുളം മഹാരാജാസ് കോളജിന്റെ പേരിലുള്ള വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയെന്നാണ് കേസ്. ആ സമയത്ത് കാലടി സർവ്വകലാശാലയിലെ ഗവേഷണ വിദ്യാർത്ഥിയായിരുന്നു വിദ്യ. മഹാരാജാസ് കോളജ് പ്രിൻസിപ്പൽ നൽകിയ പരാതിയിലാണ് അന്ന് വിദ്യയ്‌ക്കതിരെ പൊലീസ് കേസ് എടുക്കുകയും അന്വേഷണത്തിന് ഒടുവിൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തിരുന്നു.
എസ്എഫ്ഐ നേതാവായിരുന്നു ആർഷോയെ പലപ്പോഴും പാർട്ടി തന്നെ തള്ളിപ്പറയുന്ന സാഹചര്യമുണ്ടായിട്ടുണ്ട്. വെറ്ററിനറി സർവകലാശാലയിലെ വിദ്യാത്ഥി സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ടും ആർഷോയ്‌ക്കെതിരെ ഗുരുതര ആരോപണം ഉയർന്നിരുന്നു. ബിഎ പാസാകാതെ എംഎയ്‌ക്ക് പ്രവേശനം നേടിയതും വിവാദമായിരുന്നു. എറണാകുളം മഹാരാജാസിലാണ് അഞ്ചുവർഷ ആർക്കിയോളജി ഇൻറഗ്രേറ്റഡ് കോഴ്സിലേക്ക് പ്രവേശനം നേടിയത്. പിന്നീട് പഠനം മതിയാക്കുകയായിരുന്നു.















